ന്യൂഡെൽഹി: അതിശക്‌തമായ ഭൂചലനത്തിൽ വിറച്ചു നേപ്പാൾ. 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്നലെ രാത്രി 11.32ഓടെ നേപ്പാളിൽ അനുഭവപ്പെട്ടത്. 128 മരണം റിപ്പോർട് ചെയ്‌തിട്ടുണ്ട്. നാനൂറോളം പേർക്ക് പരിക്കുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് അധികൃതർ പുറത്തുവിടുന്ന വിവരം. വൻ നാശനഷ്‌ടമാണ് ഭൂചലനം ഉണ്ടാക്കിയതെന്നാണ് റിപ്പോർട്ടുകൾ. സ്‌ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
വിവിധ പ്രദേശങ്ങളുമായുള്ള ആശയവിനിമയം സാധ്യമാവാത്തതിനാൽ കൃത്യമായ വിവരങ്ങൾ മഭ്യമായിട്ടില്ല. പടിഞ്ഞാറൻ നേപ്പാളിലെ ജാജർകോട്ട് ജില്ലയിലെ റാമിഡാന്റ പ്രദേശമാണ് പ്രാദേശിക സമയം 11.32ഓടെ റിക്‌ടർ സ്‌കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. നിരവധി വീടുകളും കെട്ടിടങ്ങളും ഭൂചലനത്തിൽ തകർന്നു. നിരവധിപ്പേർ കെട്ടിടങ്ങളിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം.
റുകും ജില്ലയിൽ മാത്രം 35 പേർ കൊല്ലപ്പെട്ടതായാണ് വിവരം. ജാജർകോട്ടിലും മുപ്പതിലധികം പേർ മരിച്ചു. നേപ്പാൾ സൈന്യവും പോലീസും രക്ഷാപ്രവർത്തനം നടത്തുകയാണ്. അടിയന്തിര രക്ഷാപ്രവർത്തനത്തിനായി മൂന്ന് സുരക്ഷാ ഏജൻസികൾക്കും നിർദ്ദേശം നൽകിയതായി നേപ്പാൾ പ്രധാനമന്ത്രി പുഷ്‌പ കമാൽ ദഹാൽ അറിയിച്ചു. യായർ കോട്ട, റുകും വെസ്‌റ്റ് ജില്ലകളിലാണ് നാശനഷ്‌ടം ഏറെയും റിപ്പോർട് ചെയ്‌തിരിക്കുന്നത്.
നേപ്പാളിൽ ഭൂചലനമുണ്ടായി പ്രദേശത്ത് നിന്ന് 500 കിലോമീറ്ററോളം അകലെയുള്ള ഡൽഹിയിലും ശക്‌തമായ പ്രകമ്പനം അനുഭവപ്പെട്ടതായി ജനങ്ങൾ പറയുന്നു. യുപി, ബീഹാർ സംസ്‌ഥാനങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. അർധരാത്രി പലരും ഉറക്കത്തിലായിരുന്ന സമയത്താണ് ഭൂചലനം ഉണ്ടായത്. നിരവധിപ്പേർ തകർന്ന വീടുകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്.
Most Read| തൊഴിലാളി ക്ഷേമം; ആഗോള റാങ്കിങ്ങിൽ ഇന്ത്യ രണ്ടാം സ്‌ഥാനത്ത്