ന്യൂഡെല്‍ഹി: കോവിഡ് വ്യാപനം രാജ്യത്തെ അതിരൂക്ഷമായ പ്രതിസന്ധിയിലേക്ക് തള്ളിയിടുമ്പോഴും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി നിര്‍മിക്കാന്‍ അന്തിമസമയം നിശ്‌ചയിച്ച് കേന്ദ്രസര്‍ക്കാര്‍. അവശ്യ സര്‍വീസായി പരിഗണിച്ച് 2022 ഡിസംബറില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.
നേരത്തെ കോവിഡ് ഒന്നാം തരംഗത്തിലെ ലോക്ക്ഡൗൺ കാലത്തും പ്രധാനമന്ത്രിയുടെ വസതിയുടെ നിര്‍മാണം നിര്‍ത്തി വച്ചിരുന്നില്ല. ആദ്യം പണി പൂര്‍ത്തിയാക്കേണ്ട പ്രധാന കെട്ടിടങ്ങളില്‍ ഒന്നാമതായാണ് പ്രധാനമന്ത്രിയുടെ വസതി ലിസ്‌റ്റ് ചെയ്‌തിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷാ ജീവനക്കാര്‍ക്കായുള്ള കെട്ടിടത്തിന്റെ നിര്‍മാണവും ഇതിനൊപ്പം പൂര്‍ത്തിയാക്കും. സെന്‍ട്രല്‍ വിസ്‌ത പദ്ധതിയുടെ ഭാഗമായാണ് നിര്‍മാണം.
ലോകത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യം എന്നതില്‍ നിന്നും ലോകത്തെ മൊത്തം കോവിഡ് രോഗികളുടെ മൂന്നിലൊന്ന് രോഗികളുള്ള രാജ്യമായി ഇന്ത്യ മാറുമ്പോഴും സർക്കാർ നോക്കി നിൽക്കുന്ന അവസ്‌ഥയാണ് കാണുന്നത്. എന്നാൽ കോടികള്‍ ചെലവഴിച്ചുകൊണ്ട് ബിജെപിയുടെ സ്വപ്‌നപദ്ധതി നടപ്പിലാക്കാൻ ഉണർന്നു പ്രവർത്തിക്കുന്നുമുണ്ട്.
അടിയന്തിരമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ചും പരമാവധി ഫണ്ടുകള്‍ ചെലവഴിച്ചും രാജ്യത്തെ മരണസംഖ്യ കുറക്കാനും ഇന്ത്യന്‍ ജനതയുടെ ജീവന്‍ സംരക്ഷിക്കാനുമായി ഇടപെടേണ്ട സര്‍ക്കാര്‍ വാക്‌സിൻ വിതരണം പോലും സ്വകാര്യവൽക്കരിക്കുകയും ഒരു ജനതയെ തന്നെ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയും ചെയ്‌തു.
രാജ്യത്ത് സൗജന്യ വാക്‌സിൻ നൽകുമെന്ന് കൊട്ടിഘോഷിച്ച കേന്ദ്ര സർക്കാർ അതിൽ നിന്നും നിഷ്‌പ്രയാസം പിൻമാറുന്ന കാഴ്‌ചയാണ് കണ്ടത്. 201 കോടി രൂപ ചിലവിൽ വിവിധ സംസ്‌ഥാനങ്ങളിൽ ഓക്‌സിജൻ പ്ളാന്റുകൾ നിർമിക്കാൻ പണികൾ തുടങ്ങിയ സർക്കാർ സെൻട്രൽ വിസ്‌തയിലെ പാർലമെന്റ് മന്ദിരത്തിനായി മാത്രം നീക്കി വച്ചിരിക്കുന്നത് 971 കോടി രൂപയാണ്. രാജ്യം ഇന്നുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോഴും കൈയും കെട്ടി നോക്കി നിൽക്കുന്ന സർക്കാരിനെതിരെ അന്താരാഷ്‌ട്ര തലത്തിൽ തന്നെ രൂക്ഷ വിമർശങ്ങളാണ് ഏറ്റുവാങ്ങേണ്ടി വരുന്നത്.
Read also: ബംഗാളിൽ വീണ്ടും മമതാ ബാനര്‍ജി; സത്യപ്രതിജ്‌ഞ ബുധനാഴ്‌ച