വെല്ലിങ്‌ടൺ: പുരുഷ- വനിതാ താരങ്ങൾക്ക് തുല്യവേതനമെന്ന ചരിത്രപരമായ തീരുമാനവുമായി ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ്. ഇത് സംബന്ധിച്ച് ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡും കളിക്കാരുടെ സംഘടനയും കഴിഞ്ഞ ദിവസം അഞ്ച് വർഷത്തെ പ്രത്യേക ഉടമ്പടിയിൽ ഒപ്പുവെച്ചു. ഇതോടെ ന്യൂസിലാൻഡിൽ ആഭ്യന്തര തലത്തിലും അന്താരാഷ്‌ട്ര തലത്തിലും കളിക്കുന്ന വനിതാ താരങ്ങൾക്ക് പുരുഷ താരങ്ങൾക്ക് ലഭിക്കുന്ന അതേ വേതനം ലഭിക്കും.
ഓഗസ്‌റ്റ് ഒന്ന് മുതൽ ഈ കരാർ നിലവിൽ വരും. തുല്യവേതനം കൂടാതെ ഈ കരാറിലൂടെ പ്രൊഫഷണൽ പുരുഷ താരങ്ങൾക്ക് ലഭിക്കുന്ന യാത്ര, താമസം, പരിശീലന അന്തരീക്ഷം തുടങ്ങിയവയും അതേപടി വനിതാ താരങ്ങൾക്കും ലഭ്യമാകും. തങ്ങളുടെ കായിക രംഗത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കരാറാണിതെന്ന് ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ് സിഇഒ ഡേവിഡ് വൈറ്റ് പ്രതികരിച്ചു.
ഈ ഉടമ്പടി നിലവിൽ വരുന്നതോടെ ആഭ്യന്തര തലത്തിൽ വനിതാ താരങ്ങളുടെ കരാറുകൾ 54ൽ നിന്ന് 72 ആയി ഉയരും. നിലവിൽ ടെസ്‌റ്റിൽ 10250 ഡോളർ, ഏകദേഇനത്തിൽ 4000 ഡോളർ, ട്വന്റി 20യിൽ 2500 ഡോളർ എന്നിങ്ങനെയാണ് പുരുഷ താരങ്ങളുടെ വേതനം. കരാർ നിലവിൽ വരുന്നതോടെ ഇതേ തുക വനിതാ താരങ്ങൾക്കും ലഭിക്കും.
എന്നാൽ, ഇന്ത്യയുടെ കാര്യമെടുത്താൽ പുരുഷ- വനിതാ താരങ്ങൾക്ക് ലഭിക്കുന്ന വേതനം തമ്മിലുള്ള അന്തരം വളരെ വലുതാണ്. ബിസിസിഐയുടെ ഏറ്റവും ഉയർന്ന വിഭാഗമായ എ പ്‌ളസ് കരാറിൽ ഏർപ്പെട്ടിരിക്കുന്ന പുരുഷ താരത്തിന് ഏഴ് കോടി രൂപ ലഭിക്കുമ്പോൾ വനിതാ ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന വിഭാഗമായ എ വിഭാഗത്തിലുള്ള വനിതാ താരങ്ങൾക്ക് വെറും 50 ലക്ഷം രൂപ മാത്രമാണ് ലഭിക്കുന്നത്.
Most Read: 12 കഴിഞ്ഞാൽ 11 മണി, സമയം ശരിയല്ലാ… ഈ നാട് ഇങ്ങനെയാണ്