നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ വീട് ഒഴിപ്പിക്കുന്നതിനിടെ തീകൊളുത്തി ആത്‍മഹത്യ ചെയ്‌ത ദമ്പതിമാരുടെ അയല്‍വാസിയെ പൊലീസ് കരുതല്‍ തടങ്കലില്‍ എടുത്തു. അയല്‍വാസി വസന്തയെയാണ് പോലീസ് കസ്‌റ്റഡിയിലെടുത്തത്.
മരിച്ച രാജന്റെ കുടുംബത്തിന് എതിരെയുള്ള കേസുമായി മുന്നോട്ട് പോകുമെന്ന് വാസന്തി അറിയിച്ചിരുന്നു. ഭൂമി വിട്ടു നല്‍കില്ലെന്ന് അവര്‍ പറഞ്ഞു. വസ്‌തു വിട്ടു കൊടുക്കാന്‍ തയാറല്ലെന്നറിയിച്ച വസന്ത, നിയമത്തിന്റെ മുന്നില്‍ അവരെ മുട്ടുമടക്കിക്കുമെന്നും ഭൂമി തന്റേതാന്നെന്നും തെളിയിക്കും വരെ നിയമ പോരാട്ടം നടത്തുമെന്നും ഇന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.
കുട്ടികളെ സന്ദര്‍ശിക്കാനായി ഇന്ന് വീട്ടിലെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വസന്തയെ പൊലീസ് കസ്‌റ്റഡിയിലെടുക്കുമെന്നും സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് വീഴ്‌ച പറ്റിയോ എന്ന് പരിശോധിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. മന്ത്രിയുടെ പ്രഖ്യാപനം കഴിഞ്ഞ് നിമിഷങ്ങള്‍ക്കുള്ളിലാണ് പൊലീസ് എത്തി വസന്തയെ വീട്ടില്‍ നിന്നും കൊണ്ടു പോയത്.
വസന്തയുടെ വീടിന് മുന്‍പില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. രാജനും അമ്പിളിയും മരണപ്പെട്ടതിന് പിന്നാലെ കേസില്‍ നിന്നും പിൻമാറുമെന്നും സ്‌ഥലം അവരുടെ മക്കള്‍ക്ക് നല്‍കുമെന്നുമാണ് അവര്‍ ആദ്യം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇന്ന് നിലപാട് മാറ്റുകയായിരുന്നു.
Entertainment News: ‘മാര’ ട്രെയ്‌ലര്‍ എത്തി; ചാര്‍ലിയും ടെസയും ഇനിമുതൽ മാരയും പാറുവും