കൊച്ചി: അഫ്‌ഗാനിസ്‌ഥാനിൽ ഐഎസിനായി പ്രവര്‍ത്തിച്ച നിമിഷ ഫാത്തിമയെയും കുഞ്ഞിനേയും ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് അമ്മ ബിന്ദു നൽകിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നിമിഷയെയും കുഞ്ഞിനെയും തിരികെയെത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിന്ദു കോടതിയെ സമീപിച്ചത്. വിഷയത്തിൽ നിലപാട് വ്യക്‌തമാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.
വിഷയത്തിൽ കേന്ദ്രം ഇന്ന് ഹൈക്കോടതിയില്‍ നിലപാട് വ്യക്‌തമാക്കിയേക്കും. ഇരുവരെയും ഇന്ത്യയിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിർദ്ദേശം നല്‍കണമെന്നാണ് ഹരജിയിലെ ആവശ്യം. ഇന്ത്യ പങ്കാളിയായിട്ടുള്ള അന്താരാഷ്‍ട്ര ഉടമ്പടികളിലടക്കം പൗരൻമാരുടെ അവകാശ സംരക്ഷണത്തിന് പ്രത്യേക പരിഗണനയുണ്ട്. ഭരണഘടനാപരമായ മൗലികാവകാശങ്ങൾ സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും ബിന്ദു നല്‍കിയ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. നിമിഷ തെറ്റ് ചെയ്‌തിട്ടുണ്ടെങ്കില്‍ ഇന്ത്യയിലെ നിയമം അനുശാസിക്കുന്ന ശിക്ഷ നല്‍കാമെന്നും ബിന്ദു വ്യക്‌തമാക്കി.
അഫ്‌ഗാനിലെ ജയിലിൽ കഴിഞ്ഞ നിമിഷ ഫാത്തിമ മോചിതയായെന്ന് വിവരം ലഭിച്ചതായി അമ്മ ബിന്ദു നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഇവരെ കുറിച്ച് യാതൊരു വിവരവും ഇതുവരെ കിട്ടിയിട്ടില്ല.
Most Read: തോരാതെ പെരുമഴ; രാജ്യത്ത് 24 മണിക്കൂറിനിടെ 13 മരണം