ന്യൂഡെൽഹി: നബി വിരുദ്ധ പ്രസ്‌താവന നടത്തിയ ബിജെപി മുൻ വക്‌താവ് നുപൂർ ശർമയുടെ തലയറുക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച അജ്‌മീർ ദർഗയിലെ പുരോഹിതൻ സൽമാൻ ചിസ്‌തി അറസ്‌റ്റിൽ. നുപൂർ ശർമയെ കൊലപ്പെടുത്തുന്നവർക്ക് തന്റെ വീട് സമ്മാനമായി നൽകുമെന്നായിരുന്നു ഇയാൾ പറഞ്ഞിരുന്നത്.
ഇയാളുടെ പ്രഖ്യാപനത്തിന്റെ വീഡിയോ പുറത്തുവന്നതിനെ തുടർന്ന് തിങ്കളാഴ്‌ച രാത്രി രാജസ്‌ഥാൻ പോലീസ് എഫ്ഐആർ രജിസ്‌റ്റർ ചെയ്യുകയും ഇയാൾക്കായി തിരച്ചിൽ നടത്തുകയും ചെയ്‌തിരുന്നു.
വീഡിയോയുടെ ആധികാരികത സംബന്ധിച്ച് ഇപ്പോഴും വ്യക്‌തത ഇല്ലെങ്കിലും നുപൂർ ശർമയുടെ തല തന്റെ അടുത്തേക്ക് കൊണ്ടുവരുന്നവർക്ക് താൻ സ്വന്തം വീട് സമ്മാനമായി നൽകുമെന്ന് പറയുന്നു. പ്രവാചകനെ നിന്ദിച്ച അവരെ താൻ വെടിവെച്ച് കൊല്ലുമായിരുന്നുവെന്ന് അയാൾ പറയുന്നതും കേൾക്കാം.
“നിങ്ങൾ എല്ലാ മുസ്‌ലിം രാജ്യങ്ങൾക്കും മറുപടി നൽകണം. രാജസ്‌ഥാനിലെ അജ്‌മീറിൽ നിന്നാണ് ഞാൻ ഇത് പറയുന്നത്, ഈ സന്ദേശം ഹുസൂർ ഖ്വാജ ബാബ കാ ദർബാറിൽ നിന്നാണ്,”- സൂഫി ആരാധനാലയത്തെ പരാമർശിച്ച് സൽമാൻ ചിസ്‌തി വീഡിയോയിൽ പറഞ്ഞു.
പ്രതിക്ക് ക്രിമിനൽ പശ്‌ചാത്തലമുണ്ടെന്ന് ദർഗ സ്‌റ്റേഷൻ ഹൗസ് ഓഫിസർ ദൽവീർ സിങ് ഫൗജ്ദാർ പറഞ്ഞു. അതേസമയം, അജ്‌മീർ ദർഗ ദിവാൻ സൈനുൽ ആബേദിൻ അലി ഖാന്റെ ഓഫിസ് വീഡിയോയെ അപലപിച്ചു. പ്രശസ്‌ത ദേവാലയം സാമുദായിക സൗഹാർദ്ദത്തിന്റെ സ്‌ഥലമാണെന്നും അദ്ദേഹം വ്യക്‌തമാക്കി.
വീഡിയോയിൽ ‘ഖാദിം’ പ്രകടിപ്പിച്ച വീക്ഷണങ്ങൾ ദർഗയിൽ നിന്നുള്ള സന്ദേശമായി കണക്കാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പരാമർശങ്ങൾ ഒരു വ്യക്‌തിയുടെ പ്രസ്‌താവനയാണെന്നും അത് അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read: ഭരണഘടന പല മൗലിക അവകാശങ്ങളും അംഗീകരിക്കുന്നില്ല; വൃന്ദ കാരാട്ട്