തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണഭാഗമായി എൻഐഎ ആവശ്യപ്പെട്ട സെക്രട്ടേറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ സർക്കാർ ഇതുവരെ കൈമാറിയില്ല. ഒരു മാസം മുൻപ് ആവശ്യപ്പെട്ട വിഷയത്തിൽ കൃത്യമായൊരു നടപടി പൊതുഭരണവകുപ്പ് കൈക്കൊണ്ടിട്ടില്ല. സെക്രട്ടേറിയേറ്റിലെ ഭരണപക്ഷ സംഘടനയുടെ നേതാവിന്റെ സമ്മർദ്ദമാണ് ഇതിന് പിന്നിലെന്ന് ആരോപണമുണ്ട്.
കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷ്, സന്ദീപ് വാര്യർ, സരിത്ത് തുടങ്ങിയ പ്രതികളും മുൻ ഐടി സെക്രട്ടറി എം. ശിവശങ്കറും തമ്മിലുള്ള അടുപ്പം ബോധ്യപ്പെട്ടതോടെ പ്രതികളുടെ സന്ദർശനം, സെക്രട്ടേറിയേറ്റിലെ സ്വാധീനം, മറ്റാരെങ്കിലും സഹായം ചെയ്തിരുന്നോ എന്നീ കാര്യങ്ങളിൽ വ്യക്തത വരാനാണ് എൻഐഎ ദൃശ്യങ്ങൾ ആവശ്യപെട്ടത്.
കഴിഞ്ഞ മാസം 17ന് പൊതുഭരണ അഡീഷണൽ സെക്രട്ടറിയും സെക്രട്ടേറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ പ്രസിഡന്റുമായ പി ഹണിക്കാണ് എൻഐഎ നോട്ടീസ് നൽകിയത്. തുടർനടപടി ഉണ്ടായില്ലെന്ന് മാത്രമല്ല പലപ്പോഴായി ഇത് നീട്ടികൊണ്ട് പോവാനുള്ള ശ്രമവുമുണ്ട്. കൂടുതൽ കാലയളവിലുള്ള ദൃശ്യങ്ങൾ ആയതിനാൽ വലിയ സ്റ്റോറേജ് സൗകര്യമുള്ള ഹാർഡ് ഡിസ്ക് വിദേശത്ത് നിന്നും എത്തിക്കണമെന്നാണ് ആദ്യഘട്ടത്തിൽ നൽകിയ വിശദീകരണം, എന്നാൽ അതെപ്പോൾ സാധ്യമാകും എന്ന് വ്യക്തമാക്കിയിട്ടുമില്ല. ദൃശ്യങ്ങൾ നേരിട്ട് പരിശോധിക്കാൻ എൻഐഎയെ ക്ഷണിക്കുമെന്ന് പിന്നീട് പറഞ്ഞെങ്കിലും ഇതിനുള്ള നടപടിയും ഉണ്ടായിട്ടില്ല.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു ശിവശങ്കരനെ രക്ഷിക്കാനുള്ള ഭരണകക്ഷി നേതാവിന്റെ ശ്രമങ്ങളാണ് ഇതിന് പിന്നിലെന്ന് ആരോപണമുയർന്നിരുന്നു.