കോഴിക്കോട്: ഒമൈക്രോൺ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ പരിശോധനയും നിരീക്ഷണവും കർശനമാക്കി. റിസ്‌ക് പട്ടികയിലുള്ള രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാർക്ക് ആർടിപിസിആർ പരിശോധന നടത്തുന്നുണ്ട്. മറ്റ് രാജ്യാന്തര വിമാനത്താവളങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാരിൽ രണ്ട് ശതമാനം പേർക്ക് കൂടി പരിശോധന ആരംഭിച്ചു. നിരീക്ഷണത്തിനും പരിശോധനക്കുമായി ആരോഗ്യവകുപ്പ് വിമാനത്താവളത്തിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
റിസ്‌ക് പട്ടികയിലുള്ള രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ ആർടിപിസിആർ പരിശോധന നടത്തി ഫലം ലഭിക്കാൻ ആറ് മണിക്കൂർ വരെ കാത്തിരിക്കണം. അല്ലെങ്കിൽ റാപ്പിഡ് പിസിആർ പരിശോധന നടത്തണം. ഇത് അരമണിക്കൂറിനുള്ളിൽ ഫലം ലഭിക്കും. പോസിറ്റീവ് ആണെങ്കിൽ ആംബുലൻസിലോ പ്രത്യേക വാഹനങ്ങളിലോ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മറ്റും. നെഗറ്റീവ് ആണെങ്കിൽ വീട്ടിലേക്ക് മടങ്ങാം. ഇവർ ഒരാഴ്‌ച ക്വാററെയ്‌നിൽ കഴിയണം. എട്ടാം ദിവസം ആർടിപിസിആർ നടത്തി ഫലം ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കണം.
ആർടിപിസിആർ നിരക്ക് യാത്രക്കാർ വഹിക്കണം. മറ്റ് രാജ്യങ്ങളിൽ നിന്ന് എത്തുന്നവരിൽ ഓരോ വിമാനത്തിലെയും രണ്ട് ശതമാനം യാത്രക്കാർക്കാണ് പരിശോധന. ഈ യാത്രക്കാരെ തിരഞ്ഞെടുത്ത് നൽകുന്നത് അതത് വിമാനക്കമ്പനികളാണ്. ഇവർക്ക് ആർടിപിസിആർ പരിശോധന മതി. സാമ്പിൾ നൽകിയാൽ വീടുകളിലേക്ക് മടങ്ങാം. ഫലം വിളിച്ചറിയിക്കും. നെഗറ്റീവ് ആണെങ്കിൽ ക്വാറന്റെയ്ൻ ആവശ്യമില്ല. ഈ യാത്രക്കാർക്ക് ആർടിപിസിആർ പരിശോധന സൗജന്യമാണ്.
Most Read: ഒമൈക്രോൺ; ഒരിക്കൽ കോവിഡ് വന്നവർ കൂടുതൽ ശ്രദ്ധിക്കണം