ജോഹന്നസ്‌ബർഗ്: ഒരിക്കൽ കോവിഡ് വന്നവരിൽ ഒമൈക്രോൺ പിടിപെടാനുള്ള സാധ്യതയുണ്ടെന്ന് പഠനം. ഡെൽറ്റ, ബീറ്റ വകഭേദങ്ങളെക്കാൾ മൂന്നിരട്ടി വ്യാപന ശേഷിയാണ് ഒമൈക്രോണിനുള്ളത്. ദക്ഷിണാഫ്രിക്കയിലെ ആരോഗ്യ സംവിധാനം ശേഖരിച്ച വിവരങ്ങൾ അടിസ്‌ഥാനമാക്കിയാണ് ഗവേഷകർ ഈ നിഗമനത്തിൽ എത്തിയിരിക്കുന്നത്.
മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് മനുഷ്യന്റെ പ്രതിരോധശേഷി മറികടക്കാനുള്ള ഒമൈക്രോണിന്റെ കഴിവിനെ കുറിച്ചും പഠനത്തിൽ പരാമർശമുണ്ട്. ഒരു മെഡിക്കൽ പ്രീപ്രിന്റ് സെർവറിൽ അപ്‍ലോഡ് ചെയ്യപ്പെട്ട പഠന റിപ്പോർട് ഇതുവരെ വിദഗ്‌ധ പരിശോധനയ്‌ക്ക് വിധേയമാക്കിയിട്ടില്ല. എന്നാൽ, പഠനത്തിന് വിധേയരായ വ്യക്‌തികൾ വാക്‌സിൻ സ്വീകരിച്ചത് സംബന്ധിച്ച് ഗവേഷകർക്ക് വിവരങ്ങൾ ഒന്നുമില്ലെന്നും അതിനാൽ വാക്‌സിൻ മൂലം കൈവരിച്ച പ്രതിരോധ ശേഷിയെ ഒമൈക്രോൺ എത്രത്തോളം മറികടക്കുമെന്ന് ഇപ്പോൾ വിലയിരുത്താൻ കഴിയില്ലെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകി.
നവംബർ 27 വരെയുള്ള കണക്കുകൾ പ്രകാരം കോവിഡ് പോസിറ്റീവായ 2.8 ദശലക്ഷം വ്യക്‌തികളിൽ 35,670 പേർക്ക് ഒരിക്കൽ വന്നുപോയ ശേഷം വീണ്ടും വൈറസ് ബാധ ഉണ്ടായതായി സംശയിക്കുന്നുണ്ട്. മൂന്ന് തരംഗങ്ങളിലും ആദ്യം അണുബാധ ഉണ്ടായ വ്യക്‌തികളിൽ അടുത്തിടെ വീണ്ടും അണുബാധ ഉണ്ടായിട്ടുള്ളതായി വിവരങ്ങൾ ഉണ്ടെന്ന് ദക്ഷിണാഫ്രിക്കൻ ഡിഎസ്‌ഐഎൻആർഎഫ് സെന്റർ ഓഫ് എക്‌സലൻസ് ഇൻ എപ്പിഡെമിയോളജിക്കൽ മോഡലിങ് ആൻഡ് അനാലിസിസ് ഡയറക്‌ടർ ജൂലിയറ്റ് പുള്ളിയം വ്യക്‌തമാക്കി.
Also Read: സുധാ ഭരദ്വാജിന്റെ ജാമ്യം; സുപ്രീം കോടതിയെ സമീപിച്ച് എൻഐഎ