ന്യൂയോർക്ക്: ഒമൈക്രോൺ വകഭേദത്തിന് പിന്നാലെ ലോകം അതീവ ഗുരുതര അവസ്‌ഥയിലേക്ക് നീങ്ങുന്നു. കോവിഡ് മഹാമാരി പ്രത്യക്ഷപ്പെട്ട ശേഷമുള്ള ഏറ്റവും ഉയർന്ന രോഗവർധനയാണ് കഴിഞ്ഞ ഒരാഴ്‌ച ലോകത്തുണ്ടായത്. ഒരാഴ്‌ചത്തെ ആഗോള കണക്കുകൾ എടുത്താൽ ഓരോ ദിവസവും ശരാശരി ഒൻപതര ലക്ഷം രോഗികളാണ് ഉണ്ടായത്. ഏഴു ദിവസത്തിനിടെ 65 ലക്ഷം പുതിയ രോഗികൾ ഉണ്ടായി.
അമേരിക്കയിലും യൂറോപ്പിലും റെക്കോർഡ് രോഗികൾ ഉണ്ടായതോടെയാണ് കോവിഡ് സൂനാമി വരുന്നുവെന്ന മുന്നറിയിപ്പ് ലോകാരോഗ്യ സംഘടന നൽകിയത്. കോവിഡിന്റെ ഏറ്റവും ഭീകരമായ ദിനങ്ങൾ വരാനിരിക്കുന്നതേയുള്ളു എന്നാണ് ലോകമെങ്ങുമുള്ള ആരോഗ്യ വിദഗ്‌ധർ പറയുന്നത്. മിക്ക യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും ഓസ്‌ട്രേലിയയും രോഗാവർധനയുടെ കൊടുമുടിയിലാണ്.
ഫ്രാൻസിൽ കഴിഞ്ഞ 24 മണിക്കൂറിൽ രണ്ടുലക്ഷത്തി എട്ടായിരം പുതിയ രോഗികളാണുണ്ടായത്. ഒമൈക്രോണും ഡെൽറ്റയും ചേർന്നുള്ള ഈ കോവിഡ് തരംഗം ലോകമെങ്ങും പുതുവൽസര ആഘോഷങ്ങൾക്കു മേൽ കരിനിഴൽ വീഴ്‌ത്തി. മിക്ക രാജ്യങ്ങളിലും പുതുവൽസര ആഘോഷങ്ങൾക്ക് നിയന്ത്രണമുണ്ട്.
ബൂസ്‌റ്റർ വാക്‌സിൻ നൽകി പ്രതിരോധം തീർക്കാമെന്ന പ്രതീക്ഷ മാത്രമാണ് പല രാജ്യങ്ങൾക്കും ബാക്കിയുള്ളത്. അതേസമയം വാക്‌സിൻ എടുത്തവർക്കും ഒരിക്കൽ രോഗം വന്നുപോയവർക്കും ഒമൈക്രോൺ ബാധിക്കുമെന്നും പഠനങ്ങളിൽ വ്യക്‌തമായിട്ടുണ്ട്.
Read Also: അർജുൻ തെൻഡുൽക്കർ മുംബൈ രഞ്‌ജി ടീമിൽ; വിശദീകരണവുമായി സെലക്‌ടർമാർ