മാനന്തവാടി: വയനാട്ടിൽ നാളെ യുഡിഎഫും എൽഡിഎഫും ബിജെപിയും സംയുക്‌തമായി ഹർത്താൽ പ്രഖ്യാപിച്ചു. ജില്ലയിൽ 17 ദിവസത്തിനിടെ മൂന്ന് പേർ കൊല്ലപ്പെട്ട പശ്‌ചാത്തലത്തിൽ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കേന്ദ്ര- സംസ്‌ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ഹർത്താൽ.
കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ കുറുവ ദ്വീപ് വിനോദ സഞ്ചാര കേന്ദ്രത്തിലെ ജീവനക്കാരൻ പുൽപ്പള്ളി പാക്കം വെള്ളച്ചാൽ പോൾ (55) ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ മരണത്തിന് കീഴടങ്ങിയത്. രാവിലെ 9.30ന് ചെറിയമല ജങ്ഷനിൽ വെച്ചായിരുന്നു കാട്ടാനയുടെ ആക്രമണം. ജോലിക്ക് പോകുന്നതിനിടെ കാട്ടാനയെ കണ്ടു പോൾ ഭയന്നോടുകയായിരുന്നു. പുറകേയെത്തിയ കാട്ടാന വീണുപോയ പോളിന്റെ നെഞ്ചിൽ ചവിട്ടി.
പോളിന്റെ വാരിയെല്ലുകൾ ഉൾപ്പടെ തകർന്നിരുന്നു. സമീപത്തു ജോലി ചെയ്‌തിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾ പോളിന്റെ നിലവിളി കേട്ട് ഓടിയെത്തുകയായിരുന്നു. അവർ ഒച്ചവെച്ച് കാട്ടാനയെ ഓടിച്ചു. ഉടനെ പോളിനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. അടിയന്തിര ശസ്‌ത്രക്രിയ നടത്തിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു. പിന്നാലെയാണ് മരണം. ഭാര്യ: സാനി, മകൾ: സോന (പത്താം ക്ളാസ് വിദ്യാർഥിനി).
മാനന്തവാടി പടമല പനച്ചിയിൽ അജീഷിനെ കാട്ടാന വീട്ടുമുറ്റത്ത് ചവിട്ടിക്കൊന്ന് ഒരാഴ്‌ചക്ക് ശേഷമാണ് വീണ്ടും ഒരാൾ കൂടി കൊല്ലപ്പെട്ടത്. അതിനിടെ, വയനാട്ടിൽ മനുഷ്യർ പേടിച്ചു ജീവിക്കുകയാണെന്നും മനുഷ്യനും വന്യമൃഗങ്ങളും ഉൾപ്പെട്ട വിഷയത്തിൽ സമഗ്രനയം കൊണ്ടുവരുന്നതിനെ കുറിച്ച് സർക്കാരിന് ആലോചിച്ചു കൂടേയെന്നും ഹൈക്കോടതി ചോദിച്ചു.
കാട്ടാന ആക്രമണത്തിൽ മനുഷ്യർ കൊല്ലപ്പെടുന്നത് ഉൾപ്പടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ സർക്കാരിന്റെ ഇടപെടൽ ഉണ്ടാവണമെന്ന് വ്യക്‌തമാക്കിയത്. കാട്ടുപന്നികളുടെ ആക്രമണവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്നതിന് ഇടേയായിരുന്നു നിലവിലെ മറ്റു പ്രശ്‌നങ്ങളിലേക്ക് കൂടി കോടതി കടന്നത്.
സർക്കാർ ഇക്കാര്യത്തിൽ സമഗ്രമായ ഒരു നയം കൊണ്ടുവരണം. വിഷയവുമായി ബന്ധപ്പെട്ട് ഒട്ടേറെ വിദഗ്‌ധർ ഉണ്ട്. വയനാട്ടിൽ ജനങ്ങൾ പേടിച്ചിരിക്കുകയാണ്. ബുദ്ധിമുട്ട് മനസിലാകണമെങ്കിൽ അവിടെ താമസിക്കണം. വെടിവെച്ചു കൊല്ലണം. വേണ്ട എന്നൊക്കെ എസി മുറിയിലിരുന്ന് ടെലിവിഷനും കണ്ടുകൊണ്ട് പറയാൻ എളുപ്പമാണ്. പക്ഷേ ജനങ്ങളുടെ അവസ്‌ഥ എന്താണ്? കേരളത്തിന് ഇത് നല്ലതാണോ? ഇത് ടൂറിസം മേഖലയെയും ബാധിക്കും. ഭയന്ന് ആരെങ്കിലും അങ്ങോട്ട് ചെല്ലുമോ? വയനാട് പ്രധാന ടൂറിസം കേന്ദ്രമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
Most Read| കേന്ദ്രത്തിന് തിരിച്ചടി; ഇലക്‌ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധം- റദ്ദാക്കണമെന്ന് സുപ്രീം കോടതി