കൊല്ലം: മൽസ്യത്തൊഴിലാളികളെ വഞ്ചിച്ച മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന്റെ മൽസ്യസമ്പത്ത് കൊള്ളയടിക്കാനുള്ള ഗൂഢാലോചനയാണ് നടന്നത്. മൽസ്യനയത്തിന് എതിരാണ് ഈ പദ്ധതിയെന്ന് മന്ത്രിമാർ ഇപ്പോൾ പറയുന്നു. എന്തുകൊണ്ട് ഇതാദ്യം തന്നെ പറഞ്ഞില്ലായെന്നും രമേശ് ചെന്നിത്തല ചോദിച്ചു. കൊല്ലത്ത് മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
2019 ഓഗസ്‌റ്റ് രണ്ടിനാണ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും ഇഎംസിസി പ്രവർത്തകരും തമ്മിൽ കൂടികാഴ്‌ച നടത്തിയത്. അന്ന് എന്തുകൊണ്ട് ആ പദ്ധതി തള്ളിക്കളഞ്ഞില്ല. മന്ത്രിയാണ് ഇഎംസിസി പ്രതിനിധികളേയും ഫിഷറീസ് ഉദ്യോഗസ്‌ഥരേയും കൂട്ടി മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയത്. ഇക്കാര്യം മന്ത്രി നിഷേധിച്ചിട്ടില്ല. മൽസ്യനയത്തിന് വിരുദ്ധമാണെങ്കിൽ എന്തുകൊണ്ടാണ് അവരെ തിരിച്ചയക്കുന്നതിന് പകരം ചർച്ച നടത്തിയതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
മൽസ്യനയത്തിന് വിരുദ്ധമായ പദ്ധതി കൊണ്ടുവന്ന വലിയ ഗൂഢാലോചനയാണ് മുഖ്യമന്ത്രിയുടെയും മറ്റു രണ്ടു മന്ത്രിമാരുടെയും നേതൃത്വത്തിൽ നടന്നത്. ഇതിനെല്ലാം മുഖ്യമന്ത്രി മറുപടി പറയണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Read also: കാലിക്കറ്റ് സർവകലാശാല അധ്യാപക നിയമനം; ഹൈക്കോടതി വിശദീകരണം തേടി