ന്യൂഡെൽഹി: ഇന്ധന വിലക്കയറ്റത്തിനെതിരെ രാജ്യസഭയിൽ പ്രതിഷേധവുമായി പ്രതിപക്ഷം. പ്രതിഷേധം കനത്തതോടെ സഭാ നടപടികൾ നിർത്തിവെച്ചു. വിവിധ പ്രതിപക്ഷ നേതാക്കൾ അടിയന്തര പ്രമേയ നോട്ടീസ് നൽകിയിരുന്നു. എന്നാൽ അധ്യക്ഷൻ എം വെങ്കയ്യ നായിഡു അനുമതി നൽകിയില്ല. തുടർന്നാണ് പ്രതിഷേധമുണ്ടായത്.
കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് നേതാക്കൾ പ്‌ളക്കാർഡ് ഉയർത്തി സഭയുടെ നടുത്തളത്തിൽ ഇറങ്ങി മുദ്രാവാക്യം വിളിച്ചു. വിലക്കയറ്റ വിഷയം ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ ഉപധനാഭ്യർഥന ചടങ്ങിൽ ഉന്നയിക്കാമെന്നാണ് രാഷ്‌ട്രപതി അറിയിച്ചിരിക്കുന്നത്. പ്രതിഷേധം അയവില്ലാതെ തുടർന്നതോടെ സഭ 12 വരെ നിർത്തിവെക്കുകയായിരുന്നു. ലോക്‌സഭയിലും പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നൽകിയിരുന്നെങ്കിലും പരിഗണിച്ചിരുന്നില്ല.
നാല് മാസങ്ങൾക്ക് ശേഷം ഇന്നാണ് ഇന്ത്യയിൽ ഇന്ധനവില വർധിച്ചത്. വിവിധയിടങ്ങളിലായി ഡീസലിന് 85 പൈസ വരെയും പെട്രോളിന് 88 പൈസ വരെയുമാണ് കൂട്ടിയത്. 127 ദിവസത്തിനു ശേഷമാണ് പെട്രോളിനും ഡീസലിനും വില പരിഷ്‌കരിക്കുന്നത്.
കൊച്ചിയില്‍ തിങ്കളാഴ്‌ച 104.17 രൂപയായിരുന്ന പെട്രോളിന് 87 പൈസ കൂടി 105.04 രൂപയായി. ഡീസലിന് 91.42ല്‍ നിന്ന് 85 പൈസ കൂടി 92.27ലുമെത്തി. ഇന്ന് മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും. നവംബറില്‍ ദീപാവലിയോട് അനുബന്ധിച്ചാണ് അവസാനമായി വില പരിഷ്‌കരിച്ചത്.
Most Read: ആഫ്രിക്കയിൽ നാവികസേന തടവിലാക്കിയ 56 മൽസ്യ തൊഴിലാളികൾക്ക് മോചനം