അവയവദാനത്തിന്റെ ആവശ്യകതയും അതുമായിബന്ധപ്പെട്ട വിഷയങ്ങളും പൊതുജനസമക്ഷം അവതരിപ്പിക്കാൻ ഉദ്ദേശിച്ചുകൊണ്ട് നിർമിക്കുന്ന സിനിമയാണ് ജീവാമൃതം. 2016ൽ ഗുരുതര കരൾരോഗം വന്ന് കരൾ മാറ്റത്തിന് വിധേയനായിട്ടുള്ള അരവിന്ദൻ നെല്ലുവായ് ആണ് ‘ജീവാമൃതം‘ സംവിധാനം ചെയ്യുന്നത്.
2020ൽ അവയവ ദാനത്തിന്റെ കഥപറയുന്ന ‘നൻമമരം‘ എന്നൊരു ഷോർട് ഫിലിം ആസൂത്രണം ചെയ്യുകയും അതിന്റെ ആദ്യപടിയായി അരവിന്ദൻ നെല്ലുവായ് ഒരു മ്യൂസിക് ആൽബം സംവിധാനം ചെയ്യുകയും ചെയ്‌തിരുന്നു.
സമൂഹ മാദ്ധ്യമങ്ങളിൽ ജനശ്രദ്ധയാകർഷിച്ച പ്രസ്‌തുത ആൽബത്തിൽ കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സാരഥി ഫാദര്‍ ഡേവിസ് ചിറമേല്‍ ആയിരുന്നു മുഖ്യ കഥാപാത്രമായി അഭിനയിച്ചത്.
‘മുൻപ് ആസൂത്രണം ചെയ്‌ത നൻമമരം എന്ന ഷോർട് ഫിലിം പദ്ധതി നിരവധിപേരുടെ അഭ്യർഥനമാനിച്ചും കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനും വേണ്ടി ഒരുമുഴുനീള ചലച്ചിത്രമാക്കുകയാണ് ഇപ്പോൾ. അവയവ മാറ്റത്തിന് വിധേയരായവരുടെ ജീവിതത്തിൽ മുൻപും പിൻപും ഉണ്ടാകുന്ന ഒട്ടേറെ ജീവിത യാഥാർഥ്യങ്ങളിൽ നിന്ന് നേടിയെടുത്തതാണ് ‘ജീവാമൃതം‘ കഥാതന്തു. അവയവ ദാനവുമായി ബന്ധപ്പെട്ട നിരവധികാര്യങ്ങൾ സമൂഹ മനസാക്ഷിക്ക് മുന്നിൽ തുറന്ന് കാണിക്കാനാണ് ഈ ചിത്രം.’ –അരവിന്ദൻ നെല്ലുവായ് പറഞ്ഞു.
ലോഹിത ദാസിന്റെ ജോക്കർ, നിവേദ്യം തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളുടെ പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് ആയും ആൽബം സംവിധായകനായും അരവിന്ദൻ പ്രവർത്തിച്ചിട്ടുണ്ട്. നിരവധി ഷോർട് ഫിലിം സംവിധാനം ചെയ്‌തും വിവിധ നിലയിലുള്ള സിനിമാ പിന്നണി പ്രവർത്തകനായും 25 വർഷം പ്രവർത്തിച്ച അനുഭവസമ്പത്തിന്റെ വെളിച്ചത്തിലാണ് അരവിന്ദൻ നെല്ലുവായ് സംവിധായകനാകുന്നത്. അതും അവയവമാറ്റം നടത്തിയ ആൾ തന്നെ ഇത്തരമൊരു സിനിമയുടെ സംവിധായകനാകുന്നു എന്ന പ്രത്യേകതയും ഉണ്ട്. അരവിന്ദൻ നെല്ലുവായിയെ സംബന്ധിച്ച് G4U News Thrissur ചെയ്‌ത ഒരുവാർത്താ പരിപാടി കാണാം.
‘ജീവാമൃതം‘ തിരക്കഥയും സംവിധായകൻ അരവിന്ദൻ നെല്ലുവായ് തന്നെയാണ് നിർവഹിക്കുന്നത്. ഛായാഗ്രഹണ കലയിൽ ശ്രദ്ധേയനായ മണികണ്‌ഠൻ വടക്കാഞ്ചേരിയാണ് ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്യുന്നത്. താരനിർണയം പൂർത്തിയായി വരുന്ന സിനിമയിൽ പുതുമുഖങ്ങൾക്ക് ഏറെ അവസരമുള്ളതായി അരവിന്ദൻ നെല്ലുവായ് പറഞ്ഞു. അരവിന്ദൻ നെല്ലുവായിയെ ഈ നമ്പറിൽ ബന്ധപ്പടാം: +91 97473 68106
Most Read: ‘കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാകണം സ്വാതന്ത്ര്യ ദിനാഘോഷം’; ഓർമ്മിപ്പിച്ച് രാഷ്‌ട്രപതി