കോഴിക്കോട്: നഗരത്തിലെ ആദ്യത്തെ ഓവർബ്രിഡ്ജ് കം എസ്കലേറ്റർ അടുത്ത മാസം പൊതുജനത്തിന് സമർപ്പിക്കും. രാജാജി റോഡിൽ ഇൻഡോർ സ്റ്റേഡിയത്തിനും മൊഫ്യൂസിൽ സ്റ്റാൻഡിനും ഇടയിൽ നിർമ്മിക്കുന്ന നടപ്പാലത്തിന്റെയും സ്കലേറ്ററിന്റെയും നിർമ്മാണം അടുത്ത മാസം അവസാനത്തോടെ പൂർത്തിയാകുമെന്നാണ് കരുതുന്നത്. കണ്ടൈൻമെന്റ് സോൺ ആക്കിയത് മൂലം നിർമ്മാണപ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുകയായിരുന്നു. കഴിഞ്ഞദിവസം പുനരാരംഭിച്ച പണികൾ ഒരു മാസത്തിനകം പൂർത്തിയാകുമെന്നും സെപ്റ്റംബർ അവസാനത്തോടെ ഉദ്ഘാടനം നടത്താനാവുമെന്നുമാണ് പ്രതീക്ഷ.
മാർച്ചിൽ പൂർത്തിയാവേണ്ട നിർമ്മാണപ്രവർത്തനങ്ങൾ കോവിഡ് മൂലം നീണ്ടുപോകുകയായിരുന്നു. നിർമ്മാണത്തിനാവശ്യമായ എസ്കലേറ്റർ ചൈനയിൽ നിന്നാണ് കൊണ്ടുവന്നത്. നിശ്ചയിച്ചിരുന്നതിനേക്കാൾ 6 മാസം വൈകി ജൂലൈയിലാണ് എസ്കലേറ്റർ കോഴിക്കോട് എത്തിയത്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി, 11.35 കോടിരൂപയുടെ മുതൽമുടക്കിലാണ് നഗരത്തിൽ മേൽപാലം ഉയരുന്നത്. നിർമ്മാണപ്രവർത്തനത്തിന്റെ 50% ചിലവ് കേന്ദ്രവും, 30% ചിലവ് സംസ്ഥാനവും ബാക്കി കോർപറേഷനുമാണ് വഹിച്ചിരിക്കുന്നത്.
റോഡിന് കുറുകെയുള്ള നടപ്പാലത്തിന്റെ പണികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനുശേഷം എസ്കലേറ്ററിന്റെയും ലിഫ്റ്റിന്റെയും നിർമ്മാണം ആരംഭിക്കും. 13 പേർക്ക് കയറാവുന്ന ലിഫ്റ്റാണ് നിർമ്മിക്കുന്നത്. കൊച്ചി മെട്രോ റെയിൽ കോർപറേഷനാണ് നിർമ്മാണത്തിന്റെ മുഴുവൻ ചുമതലയും വഹിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നടപ്പാലം നിർമ്മിക്കുന്നത്.
ഇൻഡോർ സ്റ്റേഡിയത്തിനടുത്തുള്ള ബസ് സ്റ്റോപ്പിൽ നിന്ന് പുതിയ സ്റ്റാൻഡിലേക്ക് കടക്കുന്ന രീതിയിലാണ് മേൽപ്പാലം രൂപകൽപന ചെയ്തിരിക്കുന്നത്. റോഡിന്റെ വീതിയേറിയ ഭാഗത്ത് പാർക്കിംഗ് സൗകര്യവുമുണ്ടായിരിക്കും. പുതിയ സ്റ്റാൻഡിൽ നിന്നും ബസുകൾ പുറത്തേക്കു പോകുന്നത് ഈ ഭാഗത്തിലൂടെയാണ്. ഇവിടുത്തെ വർദ്ധിച്ചു വരുന്ന തിരക്കാണ് നഗരത്തിൽ മേൽപാലം നിർമ്മിക്കാൻ കാരണമായത്.