പേരാമ്പ്ര: പേരാമ്പ്ര നഗരത്തിലെ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കാനായി കഴിഞ്ഞ ഡിസംബറിൽ സ്ഥാപിച്ച സിസിടിവി സംവിധാനം പ്രവർത്തനരഹിതമായിട്ട് മൂന്നു മാസം പിന്നിടുന്നു. ഗതാഗത നിയമലംഘനവും, പൊതുസ്ഥലത്തെ മാലിന്യനിക്ഷേപവും മറ്റ് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും തടയാൻ ലക്ഷ്യമിട്ടാണ് വിവിധയിടങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചത്. നഗരത്തിലെ പോലീസ്, വ്യാപാരികൾ, പൊതുജനങ്ങൾ, പഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെ വിഷൻ പേരാമ്പ്ര ട്രസ്റ്റ് ആണ് പദ്ധതിക്കുള്ള മുൻകൈ എടുത്തത്.
2018ൽ ആരംഭിച്ച പദ്ധതി കഴിഞ്ഞ വർഷം ഡിസംബറിലാണ് മന്ത്രി ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തത്. 32 ക്യാമറകൾ സ്ഥാപിക്കാൻ ലക്ഷ്യമിട്ട പദ്ധതിയിൽ പകുതിയോളമേ സാധ്യമായുള്ളൂ. ഫണ്ടിന്റെ ലഭ്യതകുറവാണ് ഇതിന് കാരണം. പിന്നീട് പോലീസ് സ്റ്റേഷനിൽ മോണിറ്റർ സ്ഥാപിച്ച് നിരീക്ഷണവും ആരംഭിച്ചിരുന്നു. എന്നാൽ കഴിഞ്ഞ മൂന്നു മാസത്തോളമായി പദ്ധതി പൂർണമായും നിലച്ച മട്ടാണ്. കരാറുകാരുടെ നിസ്സഹകരണം കൊണ്ടാണ് പദ്ധതി നിന്നുപോയതെന്ന് ട്രസ്റ്റ് ഭാരവാഹികൾ പറയുന്നു.
കഴിഞ്ഞ വർഷത്തെ പദ്ധതിയിൽ പഞ്ചായത്ത് ക്യാമറ സ്ഥാപിക്കുന്നതിനുള്ള രൂപരേഖ ഉൾപ്പെടുത്തിയെങ്കിലും ജില്ലാസമിതിയുടെ അംഗീകാരം ലഭിച്ചിരുന്നില്ല. ഈ വർഷം പദ്ധതിക്ക് അംഗീകാരം ലഭിച്ചുവെങ്കിലും ഫണ്ട് ലഭിക്കാനുള്ള കാലതാമസം കൊണ്ടാണ് തുടർനടപടികൾ സ്വീകരിക്കാത്തതെന്ന് പഞ്ചായത്ത് വിശദീകരിക്കുന്നു. എത്രയും പെട്ടെന്ന് തന്നെ പഞ്ചായത്ത് വേണ്ട ഇടപെടലുകൾ നടത്തി പദ്ധതി പൂർത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.