ന്യൂഡെൽഹി: രാജീവ് ഗാന്ധി വധക്കേസിൽ ജയിലിൽ കഴിയുന്ന എജി പേരറിവാളനെ മോചിപ്പിക്കാനുള്ള തമിഴ്‌നാട് സർക്കാരിന്റെ ശുപാർശയിൽ തീരുമാനം നീട്ടിക്കൊണ്ട് പോകുന്നതിൽ സുപ്രീം കോടതി അതൃപ്‌തി അറിയിച്ചു. സർക്കാരിന്റെ ശുപാർശ പ്രകാരം മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പേരറിവാളൻ സമർപ്പിച്ച ഹരജി ചൊവ്വാഴ്‌ച പരിഗണിക്കവെയാണ് രണ്ടുവർഷമായിട്ടും ഗവർണർ തീരുമാനമെടുക്കാത്തതിൽ കോടതി അതൃപ്‌തി അറിയിച്ചത്.
അധികാര പരിധി ലംഘിച്ച് ഈ പ്രശ്‌നത്തിൽ ഇടപെടാനാകില്ല. എന്നാൽ, ശുപാർശയിൽ രണ്ടുവർഷമായിട്ടും തീരുമാനമുണ്ടാകാത്തതിൽ അതൃപ്‌തിയുണ്ടെന്ന് ജസ്‌റ്റിസ് എൽ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് വ്യക്‌തമാക്കി. കോടതി ഗവർണർക്ക് നിർദ്ദേശം നൽകിയ സാഹചര്യത്തിൽ ബെഞ്ചിന് മുമ്പാകെ ഹാജരാകാൻ പേരറിവാളന്റെ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു.
പേരറിവാളൻ ഉൾപ്പടെ കേസിലെ 7 പ്രതികളെ വിട്ടയക്കാൻ തമിഴ്‌നാട് സർക്കാർ 2018 സെപ്റ്റംബറിലാണ് തീരുമാനിച്ചത്. ഇനിയും ഗവർണർ തീരുമാനമെടുക്കാത്ത സാഹചര്യത്തിലാണു പേരറിവാളൻ സുപ്രീം കോടതിയെ സമീപിച്ചത്. ഗവർണർക്ക് നിർദേശം നൽകാൻ സുപ്രീം കോടതിക്ക് അധികാരമുണ്ടെന്നു വ്യക്തമാക്കുന്ന വിധികളുണ്ടെങ്കിൽ ഹാജരാക്കാൻ ഹരജിക്കാരന്റെ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു. കേസ് ഈ മാസം 23ന് വീണ്ടും പരിഗണിക്കും.
ഗൂഢാലോചന സംബന്ധിച്ച് ‘മൾട്ടി ഡിസിപ്ളിനറി മോണിറ്ററിങ് ഏജൻസി’യുടെ റിപ്പോർട്ട് ലഭിക്കണമെന്നാണ് ഗവർണറുടെ നിലപാടെന്ന് തമിഴ്‌നാട് അഡീഷണൽ അഡ്വക്കറ്റ് ജനറൽ ബാലാജി ശ്രീനിവാസൻ പറഞ്ഞു. ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം വിവിധ രാജ്യങ്ങളിലായാണു നടക്കേണ്ടതെന്നും യുകെ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾക്ക് സിബിഐ അയച്ച കത്തിന് മറുപടി ലഭിക്കണമെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ കെഎം നടരാജ് അറിയിച്ചു.
എന്നാൽ, ശിക്ഷിക്കപ്പെട്ട് 28 വർഷമായി ജയിലിൽ കഴിയുന്നവരുടെ കാര്യത്തിലല്ല ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണമെന്നാണ് കോടതി പ്രതികരിച്ചത്. അന്വേഷണം തുടങ്ങി 20 വർഷം കഴിഞ്ഞിട്ടും വിദേശത്തുനിന്നു മറുപടി ലഭിക്കേണ്ട ഘട്ടത്തിലാണോ എന്നും കോടതി ചോദിച്ചു. 1991ലാണ് രാജീവ് ഗാന്ധി വധക്കേസിന്റെ ഗൂഢാലോചനയിൽ പങ്കാളിത്തമാരോപിച്ച് പേരറിവാളനെ വധശിക്ഷക്ക് വിധിച്ചത്. കേസിലെ പ്രതികളിൽ പേരറിവാളന്റെയും മറ്റു 2 പേരുടെയും ദയാഹർജി രാഷ്‌ട്രപതി തീർപ്പാക്കുന്നതിലുണ്ടായ കാലതാമസം കണക്കിലെടുത്ത് വധശിക്ഷ ജീവപര്യന്തം തടവാക്കാൻ സുപ്രീം കോടതി 2014ലാണ് തീരുമാനിച്ചത്.
Also Read: കാമുകിയുടെ സഹോദരനെ വെടിവെച്ചു കൊന്നു; യൂട്യൂബർ അറസ്‌റ്റിൽ