റിയാദ്: റമദാനില്‍ ഒന്നില്‍ കൂടുതല്‍ ഉംറ നിര്‍വഹിക്കുന്നത് ഒഴിവാക്കണമെന്ന് സൗദി ഹജ്‌ജ്- ഉംറ മന്ത്രാലയം നിർദ്ദേശം നൽകി. റമദാന്‍ ഏതാണ്ട് പകുതിയിലെത്തി നില്‍ക്കെ മക്കയിലെ ഹറം പള്ളിയില്‍ തിരക്ക് വര്‍ധിച്ച സാഹചര്യത്തിലാണ് ആവര്‍ത്തിച്ചുള്ള ഉംറ ഒഴിവാക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചത്.
കൂടുതല്‍ തീർഥാടകര്‍ക്ക് ഇതുവഴി അവസരം ലഭിക്കാനും സുഗമമായി കര്‍മങ്ങള്‍ പൂര്‍ത്തിയാക്കാനും ഇത് കാരണമാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം മക്കയിലെ ഹറം പള്ളിയില്‍ തീർഥാടകര്‍ക്ക് പ്രവേശിക്കാനും പുറത്ത് കടക്കാനുമായി 61 കവാടങ്ങള്‍ തുറന്നതായും ഹറം കാര്യാലയം അറിയിച്ചു. കൂടാതെ എമര്‍ജന്‍സി സര്‍വീസിനായി നാലും മറ്റ് ആവശ്യങ്ങള്‍ക്കായി 10ഉം ഗേറ്റുകള്‍ വീതം തുറന്നിട്ടുണ്ട്.
തീർഥാടകര്‍ പള്ളിക്കകത്തേക്ക് പ്രവേശിക്കുന്നതും പുറത്ത് കടക്കുന്നതും നിരീക്ഷിക്കാനും തിരക്ക് നിയന്ത്രിക്കാനും 330 ജീവനക്കാരെയാണ് നിയോഗിച്ചിരിക്കുന്നത്. പുരുഷൻമാർക്ക് പ്രാർഥിക്കാനായി 35ഉം സ്‌ത്രീകള്‍ക്ക് 30ഉം ഏരിയകള്‍ പള്ളിയുടെ രണ്ടാം വികസന പദ്ധതിയുടെ ഭാഗത്ത് ഒരുക്കിയിട്ടുണ്ട് എന്നും അധികൃതർ അറിയിച്ചു.
Most Read: കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു; ഡെൽഹിയിലും മുംബൈയിലും ജാഗ്രത