ന്യൂഡെൽഹി: രാജ്യത്ത് ആശങ്ക വർധിപ്പിച്ച് പടരുന്ന കൊറോണ വൈറസിന്റെ ബി1.617 വകഭേദത്തെ പ്രതിരോധിക്കാൻ കഴിയുമെന്ന് കേന്ദ്രത്തോട് വാക്‌സിൻ നിർമാതാക്കളായ ഫൈസർ. വാക്‌സിന് അടിയന്തിര ഉപയോഗത്തിനുള്ള അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് നിർമാതാക്കൾ കേന്ദ്ര സർക്കാരിനെ സമീപിച്ചു. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകാൻ കാരണം ഈ വൈറസ് വകഭേദമാണെന്ന് വിദഗ്‌ധർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
ഒക്‌ടോബർ മാസത്തിനകം 5 കോടി ഡോസ് വാക്‌സിൻ പുറത്തിറക്കാനാകും. 12 വയസിന് മുകളിൽ പ്രായമുളളവരിൽ വാക്‌സിൻ ഫലപ്രദമാണെന്നും ഫൈസർ അറിയിച്ചു. 2 മുതൽ 8 ഡിഗ്രി സെൽഷ്യസിൽ ഒരു മാസം വരെ വാക്‌സിൻ സൂക്ഷിക്കാനാകുമെന്നും കമ്പനി അറിയിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
നഷ്‌ടപരിഹാരം ഉൾപ്പടെ കാര്യമായ ഇളവുകൾ നൽകണമെന്നും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. യുഎസും നിരവധി യൂറോപ്യൻ രാജ്യങ്ങളും ഇത്തരം ഇളവുകൾ ഫൈസറിന് നൽകിയിട്ടുണ്ട്. എന്നാൽ, ഇന്ത്യയിൽ വിതരണം ചെയ്യുന്ന കോവിഷീൽഡ്, കൊവാക്‌സിൻ, സ്‌പുട്‌നിക് വാക്‌സിൻ എന്നിവക്ക് ഇത്തരം ഇളവുകൾ അനുവദിച്ചിട്ടില്ല.
പബ്ളിക് ഹെൽത്ത് ഇംഗ്ളണ്ട് (പിഎച്ച്ഇ) ഇന്ത്യക്കാരിലും ബ്രിട്ടീഷ് ഇന്ത്യക്കാരിലും നടത്തിയ പഠനത്തിന്റെ അടിസ്‌ഥാനത്തിൽ ബി1.617 എന്ന വൈറസ് വകഭേദത്തെ പ്രതിരോധിക്കാൻ ഫൈസർ വാക്‌സിന് സാധിക്കുമെന്ന് നേരത്തെ വ്യക്‌തമായിരുന്നു. പഠനം നടത്തിയവരിൽ 26 ശതമാനം പേരിലും വാക്‌സിൻ മികച്ച ഫലം നൽകുന്നതായാണ് കണ്ടെത്തിയത്. ഇന്ത്യയിൽ വ്യാപകമായി റിപ്പോർട് ചെയ്‌ത ബി1.617.2 എന്ന വകഭേദത്തിനെതിരെ 87.9 ശതമാനം ഫലപ്രദമാണ് ഫൈസറെന്നും പഠനം വ്യക്‌തമാക്കിയിരുന്നു.
Read also: പിടിവിടാതെ കോവിഡ്; ലോകത്ത് 24 മണിക്കൂറിനിടെ നാലരലക്ഷം രോഗബാധിതര്‍