കരിപ്പൂർ : കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെള്ളിയാഴ്ച അപകടത്തിൽപെട്ട എയർ ഇന്ത്യയുടെ ഐ എക്സ്-344 വിമാനം 120 അടി താഴ്ചയിലേക്ക് പതിച്ചതായി കണ്ടെത്തൽ. കൊക്ക്പിറ്റ് ഉൾപ്പെടുന്ന മുൻഭാഗം മതിലിൽ ഇടിച്ചു നിന്ന നിലയിലായിരുന്നു. വിമാനത്തിന്റെ വലത് ചിറക് ദൂരെ തെറിച്ചുവീണു.
അപകടം നടക്കുമ്പോൾ പരിസരത്ത് കനത്തമഴയും മൂടൽമഞ്ഞും ഉണ്ടായിരുന്നു. ലാൻഡിംഗ് നടത്താനുള്ള ബുദ്ധിമുട്ടുകൾ കാരണം വിമാനം മൂന്നുതവണ ചുറ്റിപറന്നു. സാധാരണ വിമാനങ്ങൾ ഇറക്കിയിരുന്ന കിഴക്ക് ഭാഗം ഒഴിവാക്കി പടിഞ്ഞാറ് ഭാഗത്താണ് വിമാനം ലാൻഡ് ചെയ്യാൻ ശ്രമിച്ചത്. റൺവേയിലെ ടച്ചിങ് ലൈനും കടന്ന് പകുതിക്ക് ശേഷമാണ് വിമാനം നിലംതൊട്ടതെന്ന് മനസിലാക്കിയ പൈലറ്റ്, മാനുവൽ ബ്രേക്കിങ് സിസ്റ്റം ഉപയോഗിച്ച് നിർത്താൻ ശ്രമിച്ചതായാണ് സൂചന. പക്ഷേ നിയന്ത്രണം വിട്ട വിമാനം റൺവേയും കടന്ന് താഴേക്ക് പതിക്കുകയായിരുന്നു.
2010 മെയ് 22ന് മംഗളൂരു ബാജ്പെ വിമാനത്താവളത്തിൽ സംഭവിച്ച ദുരന്തത്തിന് സമാനമാണ് ഇന്നലെ കരിപ്പൂരിൽ ഉണ്ടായതെന്നും അഗ്നിബാധ ഉണ്ടാവാത്തതിനാൽ അപകടത്തിന്റെ വ്യാപ്തി കുറഞ്ഞതാകാമെന്നും റിപ്പോർട്ടുകളുണ്ട്. രണ്ട് എയർപോർട്ടുകളുടെയും ഭൂമിശാസ്ത്രപരമായ സമാനതകളും അപകടമുണ്ടായ രീതിയും ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. മലമുകളിൽ മണ്ണിട്ട് ടേബിൾ ടോപ് രീതിയിൽ ആണ് രണ്ട് എയർപോർട്ടുകളും നിർമ്മിച്ചിട്ടുള്ളത്.
കോഴിക്കോട് എയർപോർട്ടിലെ സുരക്ഷാസൗകര്യങ്ങളിലുൾപ്പെടെ ഡി ജി സി എ മുൻപ് സംശയം പ്രകടിപ്പിച്ചിരുന്നു, അതിനൊപ്പം വലിയ വിമാനങ്ങൾ ഇറക്കാനുള്ള അനുമതിയും നിഷേധിച്ചു.കഴിഞ്ഞ 8 വർഷത്തിനിടയിൽ നാല് തവണയാണ് കരിപ്പൂർ വിമാനത്താവളത്തിൽ അപകടങ്ങളുണ്ടായത്, എന്നാൽ അവയൊന്നും ഇത്രത്തോളം തീവ്രമായിരുന്നില്ല എന്ന് മാത്രമല്ല ആളപായമോ മറ്റ് നാശനഷ്ടങ്ങളോ സൃഷ്ടിച്ചിരുന്നില്ല.