കോഴിക്കോട്: യോഗ്യത ഇല്ലാത്ത പ്ളസ് ടു വിദ്യാർഥിനി കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് ക്‌ളാസിൽ ഇരുന്ന സംഭവത്തിൽ പോലീസ് നടപടികൾ അവസാനിപ്പിച്ചു. കുറ്റകൃത്യങ്ങൾ ഒന്നും നടന്നിട്ടില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് മെഡിക്കൽ കോളേജ് പോലീസിന്റെ നടപടി.
മെഡിക്കൽ പ്രവേശനം ലഭിക്കാത്തതിനെ തുടർന്നുണ്ടായ മനോവിഷമത്തിലാണ് പെൺകുട്ടി ക്‌ളാസിൽ എത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. കഴിഞ്ഞ നീറ്റ് പരീക്ഷ എളുപ്പമായിരുന്നതിന്റെ സന്തോഷത്തിൽ കുടുംബസമേതം ഗോവയിലേക്ക് വിനോദയാത്രക്ക് പോയതായിരുന്നു പെൺകുട്ടി. ഗോവയിൽ എത്തിയപ്പോഴാണ് ഫലം വന്നത്. ആ സമയത്ത് ഫലം പരിശോധിച്ചപ്പോൾ ഉയർന്ന റാങ്ക് ലഭിച്ചെന്ന് കരുതി മെഡിക്കൽ പ്രവേശനം ഉറപ്പായെന്ന് പെൺകുട്ടി ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞു.
ഇതോടെ നാട്ടിൽ പെൺകുട്ടിയെ അഭിനന്ദിച്ച് ഫ്‌ളക്‌സ് ബോർഡുകൾ വരെ ഉയർത്തി. എന്നാൽ, നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് ഫലം പരിശോധിച്ചതിൽ പിഴവ് വന്നെന്ന് പെൺകുട്ടിക്ക് മനസിലായത്. റാങ്ക് പതിനായിരത്തിന് മുകളിലാണെന്ന് മനസിലായതോടെ പെൺകുട്ടി മനോവിഷമത്തിലായി. ഇതോടെയാണ് നാട്ടുകാരെ ബോധ്യപ്പെടുത്താനായി രണ്ടും കൽപ്പിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് ക്‌ളാസിൽ എത്തിയത്.
പിന്നീട്, ക്‌ളാസിൽ നിന്നും സെൽഫി എടുത്ത് സുഹൃത്തുക്കൾക്ക് അയച്ചു നൽകി. പോലീസ് അന്വേഷണത്തിലാണ് ഇക്കാര്യങ്ങൾ വ്യക്‌തമായത്. രക്ഷിതാക്കൾക്ക് ഒപ്പം പോലീസ് സ്‌റ്റേഷനിൽ എത്തിയ പെൺകുട്ടി സംഭവിച്ച തെറ്റിൽ മാപ്പ് പറഞ്ഞു. ഇതോടെയാണ് പെൺകുട്ടിയുടെ ഭാവിയെ കരുതി പോലീസ് കേസ് അന്വേഷണം അവസാനിപ്പിച്ചത്.
അതേസമയം, സംഭവത്തിൽ ആഭ്യന്തര അന്വേഷണം തുടരാനാണ് മെഡിക്കൽ കോളേജ് അധികൃതരുടെ തീരുമാനം. ആരോഗ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടറാണ് സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നത്.
പ്രവേശന പരീക്ഷ യോഗ്യത പോലും ഇല്ലാതെ പ്ളസ് ടു വിദ്യാർഥിനി നാല് ദിവസമാണ് ക്‌ളാസിൽ ഇരുന്നത്. അധ്യാപകരും സഹപാഠികളും അറിഞ്ഞില്ല. ഹാജർ പരിശോധിച്ചപ്പോഴാണ് സംഭവം അറിഞ്ഞത്. തുടർന്ന്, പരാതി നൽകുകയായിരുന്നു.
Most Read: ഗുജറാത്തിൽ ഇന്ന് ബിജെപി മന്ത്രിസഭ സത്യപ്രജ്‌ഞ ചെയ്‌ത് അധികാരത്തിലേറും