ന്യൂഡൽഹി: രാജ്യം എഴുപത്തിനാലാം സ്വാതന്ത്ര്യദിനത്തിന്റെ നിറവിൽ. ചെങ്കോട്ടയിൽ ത്രിവർണപതാക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. രാജ്യത്തെ എല്ലാ ജനങ്ങൾക്കും സ്വാതന്ത്ര്യദിനാശംസകൾ നേരുന്നതായി പ്രധാനമന്ത്രി പറഞ്ഞു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ കരുതലോടെയാണ് ഇത്തവണത്തെ ആഘോഷങ്ങൾ. കർശനനിയന്ത്രണങ്ങളാണ് സ്ഥലത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്ഘട്ടത്തിലെത്തി രാഷ്ട്രപിതാവിന് ആദരമർപ്പിച്ചു കൊണ്ടാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലേക്ക് തിരിച്ചത്.
കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തി.
ലാഹോറി ഗേറ്റിലെ ഇരിപ്പിടങ്ങൾ ആറടി അകലം പാലിച്ചാണ് ക്രമീകരിച്ചത്, നൂറിൽ താഴെ ആളുകൾക്ക് മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളൂ, സ്കൂൾ കുട്ടികൾക്ക് പകരം എൻസിസി കേഡറ്റുകളാണ് ഇത്തവണ പരേഡിലുള്ളത്.
കോവിഡ് മാറി തിരിച്ചുവന്ന കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ ട്വിറ്ററിലൂടെ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. സ്വയം പര്യാപ്ത ഭാരതത്തിനായി പ്രതിജ്ഞ ചെയ്യാമെന്നും തദ്ദേശിയ ഉത്പന്നങ്ങൾ ഉപയോഗിച്ച് രാജ്യത്തെ ഉയരങ്ങളിൽ എത്തിക്കാമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.