ന്യൂഡെൽഹി: എഎ റഹീമിനെതിരായ പോലീസ് നടപടിയിൽ സിപിഎം എംപിമാർ രാജ്യസഭാ ചെയർമാന് കത്തയച്ചു. ജനപ്രതിനിധിയോട് കാണിക്കേണ്ട മര്യാദ കാണിച്ചില്ല. ഡെൽഹി പോലീസിന്റേത് ഹീനമായ നടപടിയാണ്. അകാരണമായി കസ്‌റ്റഡയിലെടുത്തു. റിമാൻഡ് ചെയ്യാനുള്ള നീക്കം നടക്കുന്നു. എംപിമാരെയും വനിതാ പ്രവർത്തരെയും മർദിച്ച പോലീസിനെതിരെ നടപടി വേണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
ഡെൽഹിയിൽ അഗ്‌നിപഥിനെതിരായ ഡിവൈഎഫ്ഐയുടെ പാർലമെന്റ് മാർച്ചിൽ സംഘർഷം ഉണ്ടായിരുന്നു . ജന്ധർമന്ദറിൽ നിന്നും ആരംഭിച്ച മാർച്ച് പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്‌റ്റേഷന് സമീപത്തെത്തിയപ്പോൾ പോലീസ് തടഞ്ഞു. എഎ റഹീം എംപി അടക്കമുള്ള പ്രവർത്തകരെ പോലീസ് റോഡിലൂടെ വലിച്ചിഴച്ച് വാഹനത്തിലേക്ക് മാറ്റി. വനിതാ നേതാക്കളെയും വലിച്ചിഴച്ചാണ് പോലീസ് വാഹനത്തിലേക്ക് കയറ്റിയത്.
പ്രതിഷേധത്തിന്റെ സാഹചര്യത്തിൽ വലിയ സുരക്ഷാ വിന്യാസമാണ് സ്‌ഥലത്തുള്ളത്. റഹീം പാർലമെന്റ് അംഗമാണെന്നറിയിച്ചിട്ടും പോലീസ് സംഘം നിലത്തിട്ട് വലിച്ചിഴച്ചിരുന്നു. എല്ലാവരെയും അറസ്‌റ്റ് ചെയ്‌ത് ദ്വാരക സെക്‌ടർ 23 പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. ഒരു മണിക്കൂറോളം ഡെൽഹിയിലെ വിവിധ പ്രദേശങ്ങളിലൂടെ ബസിൽ സഞ്ചരിച്ച ശേഷമാണ് പോലീസ് സ്‌റ്റേഷനിൽ എത്തിച്ചത്. മലയാളി മാദ്ധ്യമപ്രവർത്തകർക്ക് നേരയും കയ്യേറ്റ ശ്രമുണ്ടായിരുന്നു.
Read Also: അഗ്‌നിപഥ് പിൻവലിക്കണം; പ്രമേയം പാസാക്കി രാജസ്‌ഥാൻ