കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികളുടെ പശ്‌ചാത്തലത്തിൽ കോഴിക്കോടും കർശന സുരക്ഷാ വലയത്തിൽ. മലപ്പുറത്തെ രണ്ട് പരിപാടികൾക്ക് ശേഷം ഉച്ച കഴിഞ്ഞാണ് മുഖ്യമന്ത്രി കോഴിക്കോട്ടേക്ക് എത്തുക. ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയ അമിത സുരക്ഷാ ക്രമീകരണങ്ങൾക്കെതിരെ പ്രതിഷേധം ഉയർന്നെങ്കിലും പോലീസ് വിട്ടുവീഴ്‌ചക്ക് തയ്യാറായിട്ടില്ല.
700ലേറെ പോലീസുകാരെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷക്കായി മലപ്പുറത്ത് വിന്യസിച്ചിരുന്നത്. കോഴിക്കോട് 500ലധികം പോലീസുകാരെ വിന്യസിക്കുമെന്നാണ് വിവരം. വാഹനങ്ങൾ മണിക്കൂറുകൾക്ക് മുൻപ് തടഞ്ഞും ജനങ്ങളുടെ കറുത്ത മാസ്‌ക് അടക്കം മാറ്റിച്ചുമാണ് മുഖ്യമന്ത്രിക്ക് മലപ്പുറത്ത് സുരക്ഷയൊരുക്കിയത്. സമാനമായ രീതിയിലാകും കോഴിക്കോടും സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുക.
11 ഡിവൈഎസ്‌പിമാരും 30 എസ്‌ഐമാരും കോഴിക്കോട്ടെ സുരക്ഷക്ക് മേൽനോട്ടം വഹിക്കും. രാമനാട്ടുകര മുതൽ മാഹി വരെ പോലീസിനെ വിന്യസിക്കും. ഉച്ച മുതൽ വേദികളുടെ നിയന്ത്രണം പോലീസ് ഏറ്റെടുത്തുകഴിഞ്ഞു. ഉച്ചക്ക് 3.30ന് ട്രൈപ്പന്റെ ഹോട്ടലിൽ നടക്കുന്ന പുസ്‌തക പ്രകാശനമാണ് മുഖ്യമന്ത്രിയുടെ കോഴിക്കോട്ടെ ആദ്യ പരിപാടി. തുടർന്ന് നാല് മണിക്ക് ജില്ലാ സഹകരണ ആശുപത്രിയിലെ സ്‌ത്രീകളുടെയും കുട്ടികളുടെയും ബ്‌ളോക്ക് ഉൽഘാടനം നടക്കും. 5.30ന് കോഴിക്കോട് രൂപതയുടെ ശതാബ്‌ദി ആഘോഷങ്ങളിലും മുഖ്യമന്ത്രി പങ്കെടുക്കും. പരിപാടികൾക്ക് ഒരു മണിക്കൂർ മുൻപേ എത്തുന്നവരെ മാത്രമേ പ്രവേശിപ്പിക്കാൻ പാടുള്ളൂ എന്നാണ് നിർദ്ദേശം. മാദ്ധ്യമ പ്രവർത്തകർക്കുൾപ്പടെ ഈ നിയന്ത്രണം ബാധകമാണ്.
Most Read: അമ്മക്കൊപ്പം വർക്ക് ഔട്ട് ചെയ്‌ത് 5 മാസം പ്രായമായ കുഞ്ഞ്; ഹൃദയം കീഴടക്കുന്ന വീഡിയോ