മുംബൈ: പ്രശസ്‌ത നടിയും മോഡലുമായ പൂനം പാണ്ഡെ അന്തരിച്ചു. 32 വയസായിരുന്നു. സെർവിക്കൽ ക്യാൻസർ മൂലം ഇന്നലെ രാത്രിയായിരുന്നു അന്ത്യമെന്ന് പൂനത്തിന്റെ മാനേജർ അറിയിച്ചു. ‘വിവാദങ്ങളുടെ ഹോട്ട് നായിക’ എന്നാണ് പൂനം പാണ്ഡെ അറിയപ്പെട്ടിരുന്നത്. വിവാദങ്ങളിലൂടെ സാമൂഹിക മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്ന ഒരാളായിരുന്നു പൂനം പാണ്ഡെ.
2011ൽ മോഡലിങ്ങിലൂടെയാണ് പൂനം സിനിമയിലേക്ക് എത്തുന്നത്. 2013ൽ പുറത്തിറങ്ങിയ ‘നഷ’ എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം. ലൗ ഈസ് പോയ്‌സൺ, അദാലത്ത്, മാലിനി ആൻഡ് കോ, ആ ഗയാ ഹീറോ, ദ ജേണി ഓഫ് കർമ തുടങ്ങി കന്നഡ, ഹിന്ദി, തെലുങ്ക് ഭാഷകളിലായി പത്തോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 2018ൽ പുറത്തിറങ്ങിയ ദ ജേണി ഓഫ് കർമയാണ് അവസാന സിനിമ.
ഉത്തർപ്രദേശിലെ കാൻപുരിൽ 1991ലാണ് പൂനം ജനിച്ചത്. ശോഭനാഥ് പാണ്ഡെ, വിദ്യാ പാണ്ഡെ എന്നിവരാണ് മാതാപിതാക്കൾ. 2020ൽ സാം ബോംബൈ എന്ന വ്യവസായിയെ വിവാഹം ചെയ്‌തു. പിന്നാലെ ഇയാൾ ലൈംഗികമായി പീടിപ്പിച്ചുവെന്ന് ആരോപിച്ചു പൂനം മുംബൈ പോലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെ 2021ൽ ഇവർ വിവാഹമോചിതരായി.
2011ലെ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യൻ ടീം സ്വന്തമാക്കുകയാണെങ്കിൽ നഗ്‌നയായി എത്തുമെന്ന പൂനത്തിന്റെ പ്രസ്‌താവന വിവാദമായിരുന്നു. ഇന്ത്യ ലോകകപ്പ് നേടിയെങ്കിലും വിവിധയിടങ്ങളിൽ നിന്നുള്ള എതിർപ്പിനെ തുടർന്ന് പൂനം തന്റെ പ്രഖ്യാപനം പിൻവലിച്ചിരുന്നു. എന്നിട്ടും വാങ്കഡെ സ്‌റ്റേഡിയത്തിൽ നിന്ന് ചിത്രീകരിച്ച തന്റെ അർദ്ധനഗ്‌ന വീഡിയോ നടി ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. ഈയൊരു സംഭവത്തിലൂടെ പൂനം പാണ്ഡെ എന്ന പേര് ഇന്ത്യയിലാകെ തരംഗമായി.
2012ലെ ഐപിഎൽ അഞ്ചാം സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് വിജയികളായപ്പോൾ പൂനം തന്റെ നഗ്‌ന ചിത്രങ്ങൾ പോസ്‌റ്റുചെയ്‌തിരുന്നു. ഇതോടെ സാമൂഹിക മാദ്ധ്യമലോകത്ത് പൂനം ചൂടുപിടിച്ച ചർച്ചയായി. ഫോളോവേഴ്‌സും കൂടി. 2020ൽ പൂനത്തെ നോർത്ത് ഗോവ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. സർക്കാർ സ്‌ഥലത്ത് അതിക്രമിച്ചു കടന്ന് അശ്‌ളീല വീഡിയോ ചിത്രീകരിച്ചുവെന്നായിരുന്നു കേസ്. കൊവിഡ് കാലത്ത് ലോക്ക്‌ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ചതിന് പൂനത്തിനെതിരെ മുംബൈ പോലീസ് കേസെടുത്തതും വലിയ വാർത്തയായിരുന്നു.
Most Read| 31 വർഷങ്ങൾക്ക് ശേഷം ഗ്യാന്‍വാപി മസ്‌ജിദിൽ ആരാധന നടത്തി ഹൈന്ദവർ