ലണ്ടൻ: ഒമൈക്രോൺ വകഭേദത്തിന്റെ അതിവേഗ വ്യാപനത്തെ കുറിച്ച് മുന്നറിയിപ്പ് നൽകി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഡിസംബർ അവസാനമാകുമ്പോഴേക്കും 18 വയസിന് മുകളിലുള്ള എല്ലാവർക്കും ബൂസ്‌റ്റർ ഡോസ് നൽകാനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
‘ആർക്കും ഒരു സംശയവും ഉണ്ടാകരുത്. ഒമൈക്രോൺ വേലിയേറ്റം വരുന്നു’; ബോറിസ് ജോൺസൺ പറഞ്ഞു. രോഗബാധിതർ ദ്രുതഗതിയിൽ ഉയരുന്നത് കാരണം രാജ്യത്തെ ആരോഗ്യ ഉപദേഷ്‌ടാക്കൾ മുന്നറിയിപ്പ് ലെവൽ ഉയർത്തിയതിന് പിന്നാലെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രസ്‌താവന.
ഒന്നോ രണ്ടോ ദിവസം കൂടുമ്പോൾ ഒമൈക്രോൺ കേസുകളുടെ എണ്ണം ഇരട്ടിയാകുന്നതിനാൽ വകഭേദത്തിന്റെ അടിയന്തരാവസ്‌ഥ എന്നാണ് നിലവിലെ സാഹചര്യത്തെ ബോറിസ് ജോൺസൺ വിശേഷിപ്പിച്ചിരിക്കുന്നത്.
ഞായറാഴ്‌ച 1239 പുതിയ ഒമൈക്രോൺ കേസുകൾ കൂടി റിപ്പോർട് ചെയ്‌തതോടെ അഞ്ച് തലങ്ങളുള്ള യുകെയിലെ കോവിഡ് അലർട് മൂന്നിൽ നിന്ന് നാലായി ഉയർത്തിയിരുന്നു. യുകെയിൽ ഇതുവരെ 3137 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ശനിയാഴ്‌ച വരെ 1898 കേസുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഞായറാഴ്‌ച 65 ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളത്.
ജൂൺ മുതൽ ബ്രിട്ടൺ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി തുടങ്ങിയിരുന്നു. മുന്നറിയിപ്പ് ലെവൽ മൂന്നായി നിലനിൽക്കുകയായിരുന്നു. ഇതിനിടെയാണ് ഒമൈക്രോൺ ഭീഷണി വരുന്നത്. ഉയർന്ന വ്യാപനശേഷി സൂചിപ്പിക്കുന്ന ലെവൽ നാല് മുന്നറിയിപ്പാണ് ഇപ്പോൾ രാജ്യത്തുള്ളത്.
Also Read: നാഗാലാൻഡ് വെടിവെപ്പ്: അമിത് ഷാ മാപ്പ് പറയണം; സംസ്‌ഥാനത്ത് കൂറ്റൻ റാലി