കൊച്ചി: യുഡിഎഫ് എംപിമാരെ കാണാൻ സമയം അനുവദിക്കാതിരുന്ന ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന് എതിരെ വിമർശനവുമായി ഹൈബി ഈഡൻ എംപി. ഏകാധിപതിയുടെ സ്വരത്തോടെയാണ് അദ്ദേഹം കേന്ദ്രനയങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്ന് ഹൈബി ഈഡൻ ആരോപിച്ചു.
ഇന്ന് ലക്ഷദ്വീപിലേക്കുള്ള പ്രഫുൽ പട്ടേലിന്റെ സന്ദർശനം നെടുമ്പാശ്ശേരി വഴിയാണെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇതനുസരിച്ച് അദ്ദേഹത്തെ കാണാൻ നെടുമ്പാശ്ശേരി എത്തിയ യുഡിഎഫ് എംപിമാർക്ക് അതിന് കഴിഞ്ഞില്ല. പ്രഫുൽ പട്ടേൽ തന്റെ യാത്ര ദാമൻ ദിയു വഴിയാക്കി. ഇതോടെ യുഡിഎഫ് എംപിമാരുടെ ശ്രമം നടക്കാതെ പോവുകയായിരുന്നു.
ടിഎൻ പ്രതാപൻ, ഹൈബി ഈഡൻ എന്നിവരടക്കമുള്ള എംപിമാരാണ് നെടുമ്പാശ്ശേരിയിൽ വന്ന് മടങ്ങിയത്. ഇതിന് പിന്നാലെയാണ് പ്രഫുൽ ഖോഡ പട്ടേലിനെ ഹൈബി ഈഡൻ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്.
ലക്ഷദ്വീപ് വിഷയത്തിൽ അഡ്‌മിനിസ്‌ട്രേറ്ററുടെ സമീപനം എങ്ങനെ ആണെന്ന് ഇന്നത്തെ സംഭവത്തോടെ വ്യക്‌തമായെന്ന് ഹൈബി ഈഡൻ പറഞ്ഞു. ജനാധിപത്യപരമായി ചർച്ചകൾ നടത്താനോ ഒരു ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്‌ഥൻ ജനപ്രതിനിധികളോട് കാണിക്കേണ്ട സാമാന്യ മര്യാദ കാണിക്കാനോ അദ്ദേഹം തയ്യാറായില്ല.
പലതവണ യുഡിഎഫ് എംപിമാർ ലക്ഷദ്വീപ് സന്ദർശനത്തിന് അനുമതി തേടി അഡ്‌മിനിസ്‌ട്രേറ്റർക്ക് കത്തയച്ചെങ്കിലും മറുപടികൾ കിട്ടിയില്ല. അതുകൊണ്ടാണ് നേരിട്ട് കാണാനുള്ള തീരുമാനം എടുത്തത്. വിഷയത്തിൽ നിയമപരമായി നീങ്ങാനാണ് തീരുമാനമെന്നും ഹൈബി ഈഡൻ പറഞ്ഞു.