ന്യൂഡെൽഹി: ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്‌സിന്‍ സ്വീകരിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച് ‘നാഷണല്‍ ടെക്‌നിക്കല്‍ അഡ്വൈസറി ഗ്രൂപ്പ് ഓണ്‍ ഇമ്യൂണൈസേഷന്റെ’ നിര്‍ദ്ദേശം സര്‍ക്കാര്‍ അംഗീകരിച്ചു. കോവിന്‍ വെബ്‌സൈറ്റില്‍ പേര് രജിസ്‌റ്റര്‍ ചെയ്‌തും, വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തിയും കുത്തിവെപ്പെടുക്കാം.
ഗര്‍ഭിണികള്‍ കോവിഡ് ബാധിതരാകുന്നത് സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ന്ന പശ്‌ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം. എന്നാൽ ഗര്‍ഭിണികള്‍ക്ക് വാക്‌സിനെടുക്കേണ്ട സമയ പരിധിയെക്കുറിച്ച് സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ പറയുന്നില്ല. ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് മുൻപ് വാക്‌സിനെ കുറിച്ച് വിശദമായി പറഞ്ഞു കൊടുക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.
വാക്‌സിന്‍ പരീക്ഷണങ്ങളില്‍ ഗര്‍ഭിണികളെ ഉള്‍പ്പെടുത്താത്തത് കൊണ്ട് ഈ വിഭാഗത്തിൽ പെട്ടവർക്ക് വാക്‌സിന്‍ സുരക്ഷിതമാണോ എന്ന കാര്യത്തില്‍ വ്യക്‌തമായ വിവരങ്ങളില്ല. ഇതിനാലാണ് ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യേണ്ടെന്ന നിലപാട് തുടക്കത്തില്‍ കേന്ദ്രം സ്വീകരിച്ചത്.
എന്നാൽ ഇപ്പോൾ വിദഗ്‌ധ സമിതി ശുപാർശ കണക്കിലെടുത്താണ് അനുമതി നൽകിയത്. അതേസമയം 18 വയസിന് താഴെയുളളവർക്ക് വാക്‌സിന്‍ വിതരണം ചെയ്യുന്നത് സംബന്ധിച്ച് ഇപ്പോഴും തീരുമാനമായിട്ടില്ല.
Read Also: കൊടകര കുഴല്‍പ്പണക്കേസ്; ഹാജരാകാന്‍ കെ സുരേന്ദ്രന് നോട്ടീസ്