ലണ്ടൻ: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ ജൈത്രയാത്ര തുടര്‍ന്ന് മാഞ്ചസ്‌റ്റര്‍ സിറ്റി. ന്യൂകാസിലിനെ മറുപടിയില്ലാത്ത നാല് ഗോളിന് സിറ്റി തകര്‍ത്തു. അഞ്ചാം മിനിറ്റിൽ റൂബന്‍ ഡയസ് ഗോള്‍വേട്ടക്ക് തുടക്കമിട്ടു. 27ആം മിനിറ്റില്‍ കാന്‍സേലോ ലീഡുയര്‍ത്തി.
63ആം മിനിറ്റില്‍ റിയാദ് മെഹ്റെസും 86ആം മിനിറ്റില്‍ റഹീം സ്‌റ്റെര്‍ലിംഗും സിറ്റിയുടെ ആധികാരിക ജയം പൂര്‍ത്തിയാക്കി. ജയത്തോടെ സിറ്റി 18 കളിയിൽ 44 പോയിന്റുമായി ഒന്നാം സ്‌ഥാനം നിലനിര്‍ത്തി. മറ്റൊരു മൽസരത്തിൽ ലിവര്‍പൂളിന് തിരിച്ചടി നേരിട്ടു. കരുത്തരുടെ പോരില്‍ ടോട്ടനത്തിന് എതിരെ ലിവര്‍പൂള്‍ സമനില വഴങ്ങി. ഇരു ടീമും രണ്ട് ഗോള്‍ വീതം നേടി.
77ആം മിനിറ്റില്‍ റോബട്‌സൺ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ ലിവര്‍പൂള്‍ 10 പേരുമായാണ് മൽസരം പൂര്‍ത്തിയാക്കിയത്. സിറ്റിയേക്കാള്‍ മൂന്ന് പോയിന്റ് മാത്രം പിന്നിലാണ് ലിവര്‍പൂള്‍. രണ്ടാം സ്‌ഥാനത്താണ് നിലവിൽ അവരുള്ളത്.
മുൻ ചാമ്പ്യൻമാരായ ചെൽസിക്കും സമനില കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു. വൂള്‍വ്സിന് എതിരെയാണ് ചെൽസി സമനില വഴങ്ങിയത്. ഇരു ടീമും ഗോള്‍ ഒന്നും നേടിയില്ല. കോവിഡ് കാരണം ഏഴ് മുന്‍നിര താരങ്ങള്‍ ഇല്ലാതെയാണ് ചെൽസി കളിക്കാനിറങ്ങിയത്. 18 കളിയിൽ 38 പോയിന്റുമായി ലീഗിൽ മൂന്നാം സ്‌ഥാനത്താണ് ചെൽസി.
Read Also: ‘അമ്മ’യിൽ അട്ടിമറി ജയം; ശ്വേതാ മേനോനും മണിയൻപിള്ള രാജുവും വൈസ് പ്രസിഡണ്ട്