കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനം നേരത്തെയാക്കി. ഈ മാസം 24ന് പ്രധാനമന്ത്രി കേരളത്തിലെത്തും. നേരത്തെ, 25ന് എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. കർണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് മാറ്റം. കൊച്ചിയിൽ നടക്കുന്ന ‘യുവം’ എന്ന യുവാക്കളുമായുള്ള സംവാദ പരിപാടിയിൽ പങ്കെടുക്കാനാണ് എത്തുന്നത്. ബിജെപിയിൽ ചേർന്ന അനിൽ ആന്റണിയും കേരളത്തിൽ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും.
ഉണ്ണി മുകുന്ദൻ, കന്നഡ താരം യാഷ്, ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുക്കും. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച യുവാക്കളെ പങ്കെടുപ്പിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രധാനമന്ത്രി യുവാക്കളോട് നേരിട്ട് സംവദിക്കും. എറണാകുളം തേവര എസ്എച്ച് കോളേജ് ഗ്രൗണ്ടിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. തേവരയിൽ നടക്കുന്ന റോഡ് ഷോയിലും പ്രധാനമന്ത്രി പങ്കെടുക്കും. 24ന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി പരിപാടിക്ക് ശേഷം കർണാടകയിലേക്ക് പോകും.
പാർട്ടിക്ക് പുറത്തുള്ളവരെ ആകർഷിക്കാൻ വേണ്ടിയാണ് യുവം സമ്മേളനം നടത്തുന്നത്. പ്രധാനമന്ത്രിയുടെ പ്രത്യേക താൽപര്യ പ്രകാരമാണ് അനിൽ ആന്റണിയെ ബിജെപിയിൽ എത്തിക്കാനുള്ള നീക്കം നടന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പ്രധാനമന്ത്രി നിർദ്ദേശിച്ചതിന് പിന്നാലെയാണ് അനിലുമായി ബിജെപി നേതാക്കൾ ബന്ധപ്പെട്ടത്. അതിന് ശേഷം നടന്ന ചർച്ചകൾ അമിത് ഷാ ആണ് നിരീക്ഷിച്ചത്. വിശദമായ ചർച്ചകൾക്ക് ശേഷമാണ് അനിൽ ബിജെപിയിലേക്ക് എത്തിയത്. ദേശീയ തലത്തിലാകും അനിലിന്റെ റോൾ എന്നാണ് സൂചന.
Most Read: സംസ്‌ഥാനത്ത് ഇന്നും ചൂട് കൂടും; മുന്നറിയിപ്പ്