ന്യൂഡെല്‍ഹി: അയോധ്യയെക്കുറിച്ചുള്ള പുതിയ പുസ്‌തകത്തില്‍ ഹിന്ദുത്വ വാദത്തെ ഭീകര സംഘടനയായ ഐഎസിനോട് ഉപമിച്ച സല്‍മാന്‍ ഖുര്‍ഷിദിനെ പിന്തുണച്ച് രാഹുല്‍ ഗാന്ധി രംഗത്ത്. നേരത്തെ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് ഖുര്‍ഷിദിന്റെ പരാമര്‍ശത്തെ തള്ളി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി തന്നെ നിലപാട് വ്യക്‌തമാക്കി രംഗത്ത് വന്നത്. ഹിന്ദുമതവും ഹിന്ദുത്വവും രണ്ടാണെന്നും ആരെയും കൊല്ലാനല്ല ഹിന്ദുമതം പഠിപ്പിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.
ഒരു രാഷ്‌ട്രീയ പ്രത്യയശാസ്‌ത്രമെന്ന നിലയില്‍ ഹിന്ദുത്വയെ ഞങ്ങള്‍ അംഗീകരിക്കുന്നില്ല. എന്നാലും ഐഎസുമായും ഇസ്‌ലാമിക ജിഹാദിസ്‌റ്റുമായും താരതമ്യപ്പെടുത്തുന്നത് തെറ്റും അതിശയോക്‌തിയുമാണ്; എന്നായിരുന്നു വിഷയത്തിൽ ഗുലാം നബി ആസാദിന്റെ പ്രതികരണം.
സനാതന ധര്‍മ്മവും ക്ളാസിക്കല്‍ ഹിന്ദുമതത്തെക്കുറിച്ച് അവബോധമുള്ള സന്ന്യാസിമാരും ഹിന്ദുത്വയെ തള്ളിപ്പറയുന്നു. എല്ലാ മാനദണ്ഡങ്ങളും പരിശോധിക്കുകയാണെങ്കില്‍ ഐഎസ്, ബൊക്കൊഹറാം തുടങ്ങിയ ഇസ്‌ലാമിക് ജിഹാദിസ്‌റ്റ് ഗ്രൂപ്പുകളുടെ സമാനമായ രാഷ്‌ട്രീയ ധാരയാണ് ഹിന്ദുത്വയെന്നാണ് ഖുര്‍ഷിദ് പുസ്‌തകത്തില്‍ എഴുതിയത്. ഖുര്‍ഷിദിന്റെ പരാമര്‍ശത്തിനെതിരെ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി.
മതത്തെ ഭീകര സംഘടനയുമായി താരതമ്യപ്പെടുത്തിയത് മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ബിജെപി ആരോപിച്ചു. സല്‍മാന്‍ ഖുര്‍ഷിദിനെ കോണ്‍ഗ്രസ് പുറത്താക്കണമെന്നും നിയമനടപടി സ്വീകരിക്കുമെന്നും ബിജെപി പറഞ്ഞു. ഖുര്‍ഷിദിന്റെ പരാമര്‍ശത്തെ സോണിയാ ഗാന്ധി വിശദീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
Read also: ‘ലാന്‍ഡ് ജിഹാദ്’; മുസ്‌ലിം വിശ്വാസികൾക്ക് എതിരെ ഹിന്ദുത്വ ഗ്രൂപ്പുകള്‍