ഡെൽഹി: ട്രെയിനില്‍ കന്യാസ്‍ത്രീകളെ അധിക്ഷേപിച്ചത് എബിവിപി പ്രവര്‍ത്തകരെന്ന് റെയില്‍വേ സൂപ്രണ്ട്. മലയാളി ഉൾപ്പെടെയുള്ള കന്യാസ്‍ത്രീകൾക്ക് നേരെയുണ്ടായ അതിക്രമത്തില്‍ വ്യാപക പ്രതിഷേധമുയര്‍ന്നതിന് പിന്നാലെയാണ് റെയില്‍വേ സൂപ്രണ്ടിന്റെ വെളിപ്പെടുത്തല്‍.
ഋഷികേശിലെ സ്‌റ്റഡി ക്യാംപ് കഴിഞ്ഞ് മടങ്ങിയ എബിവിപി പ്രവര്‍ത്തകരാണ് അധിക്ഷേപത്തിന് പിന്നിലെന്നാണ് റെയില്‍വേ സൂപ്രണ്ട് വ്യക്‌തമാക്കിയത്. കന്യാസ്‍ത്രീകള്‍ക്ക് എതിരെ ഇവര്‍ ഉന്നയിച്ച മതപരിവര്‍ത്തനമെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും സൂപ്രണ്ട് പറഞ്ഞു.
ഒഡിഷയില്‍ നിന്നുള്ള രണ്ട് വിദ്യാർഥികളെ വീട്ടിലേക്ക് എത്തിക്കാനാണ് കന്യാസ്‍ത്രീകൾ മാര്‍ച്ച് 19ന് ഡെല്‍ഹിയില്‍ നിന്നും യാത്ര തിരിച്ചത്. വിദ്യാർഥികള്‍ സാധാരണ വസ്‍ത്രവും കന്യാസ്‍ത്രീകള്‍ സഭാ വസ്‍ത്രത്തിലും ആയിരുന്നു. ജാന്‍സി എത്താറായപ്പോള്‍ ട്രെയിനിൽ വച്ച് ചിലര്‍ ഇവരുടെ അടുത്തെത്തി പ്രശ്‌നമുണ്ടാക്കാന്‍ തുടങ്ങുകയായിരുന്നു.
വിദ്യാർഥികളെ കന്യാസ്‍ത്രീകള്‍ മതം മാറ്റാന്‍ ശ്രമിക്കുകയാണ് എന്നായിരുന്നു അക്രമികളുടെ ആരോപണം. തങ്ങള്‍ ക്രിസ്‌ത്യന്‍ കുടുംബത്തില്‍ നിന്നുള്ളവരാണെന്ന് വിദ്യാർഥികള്‍ പറഞ്ഞെങ്കിലും ഇവര്‍ അംഗീകരിച്ചില്ല. വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അമിത് ഷാക്ക് കത്ത് അയച്ചിരുന്നു.
Also Read: വാളയാർ പെൺകുട്ടികളുടെ മാതാവിന് തിരഞ്ഞെടുപ്പ് ചിഹ്‌നമായി ‘കുഞ്ഞുടുപ്പ്’