പനാജി: ഗോവയിൽ ബിജെപി ഇതര കക്ഷികളുമായി തിരഞ്ഞെടുപ്പാനന്തര സഖ്യത്തിന് തയ്യാറെന്ന് കോൺഗ്രസ്. 40 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം മാർച്ച് 10ന് വരാനിരിക്കെയാണ് പ്രഖ്യാപനം.
ഗോവ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ടിയുള്ള 21 സീറ്റുകൾ ലഭിച്ചില്ലെങ്കിൽ തങ്ങൾ ബിജെപി ഇതര കക്ഷികളായ ആം ആദ്‌മി പാർട്ടി, എംജിപി, തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികളുടെ പിന്തുണ തേടുമെന്നാണ് സംസ്‌ഥാനത്തിന്റെ ഉത്തരവാദിത്തമുള്ള എഐസിസി സെക്രട്ടറി ദിനേഷ് ഗുണ്ടുറാവു പറഞ്ഞത്.
കോൺഗ്രസിന് ഭൂരിപക്ഷം ലഭിച്ചാൽ സർക്കാർ രൂപീകരിക്കാൻ അന്ന് തന്നെ അവകാശം ഉന്നയിക്കുമെന്നും ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. 2017ൽ 17 സീറ്റുകൾ നേടി കോൺഗ്രസാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. ബിജെപിക്ക് 13 സീറ്റുകളാണ് ലഭിച്ചത്. എന്നാൽ ചെറു പാർട്ടികളെയും സ്വതന്ത്രരെയും ഒപ്പം നിർത്തി ബിജെപി വേഗത്തിൽ സർക്കാർ രൂപീകരിക്കുകയായിരുന്നു.
ഗോവ ഫോർവേഡ് പാർട്ടിയുമായി സഖ്യത്തിലെത്തിയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ മൽസരിച്ചത്. ഗോവയിലെ പാരമ്പര്യ പാർട്ടികളിലൊന്നായ എംജിപിയോടൊപ്പം ചേർന്നാണ് തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. അവസാന ഫലവും പുറത്തുവന്നാൽ നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാൻ കോൺഗ്രസ് ഒട്ടും സമയം പാഴാക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read: മുസ്‌ലിം ലീഗ് കോൺഗ്രസിനൊപ്പം അടിയുറച്ച് നിൽക്കും; സാദിക്കലി തങ്ങൾ