കൊച്ചി: കോവിഡ് വാക്‌സിൻ ഡോസുകൾക്കിടയിലെ ഇടവേളയിൽ ഇളവ് അനുവദിച്ച ഹൈക്കോടതി നടപടിക്കെതിരെ കേന്ദ്ര സർക്കാർ അപ്പീൽ സമർപ്പിച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മുൻപാകെയാണ് അപ്പീൽ സമർപ്പിച്ചത്. വാക്‌സിൻ നയത്തിലെ കോടതി ഇടപെടൽ തെറ്റാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
കോടതി ഇടപെട്ടാൽ ഫലപ്രദമായ രീതിയിൽ വാക്‌സിൻ വിതരണം സാധിക്കില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. കൃത്യമായ പഠനങ്ങളുടെ അടിസ്‌ഥാനത്തിലാണ് 84 ദിവസത്തെ ഇടവേളയെന്നും കേന്ദ്രം വ്യക്‌തമാക്കി.
കോവിഷീൽഡ് വാക്‌സിന്റെ രണ്ട് ഡോസുകൾക്കിടയിലെ ഇടവേള 84 ദിവസത്തിൽ നിന്നും 28 ആക്കി കുറച്ച കേരള ഹൈക്കോടതിയുടെ നടപടിക്കെതിരെയാണ് കേന്ദ്ര സർക്കാർ അപ്പീൽ സമർപ്പിച്ചത്. രണ്ട് ഡോസുകൾക്കിടയിലെ ഇടവേള 84 ദിവസമാക്കി നിശ്‌ചയിച്ചത് സർക്കാരിന്റെ നയപരമായ തീരുമാനമാണെന്നാണ് കേന്ദ്ര സർക്കാർ വാദം.
താൽപര്യമുള്ളവർക്ക് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിക്കാമെന്നാണ് കോടതി നിർദ്ദേശിച്ചത്. കോവിൻ പോർട്ടലിൽ ഇത് അനുസരിച്ചുള്ള മാറ്റങ്ങൾ വരുത്താൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദ്ദേശവും നൽകിയിരുന്നു. എന്നാൽ, സർക്കാർ നൽകുന്ന സൗജന്യ വാക്‌സിന് ഇളവ് ബാധകമല്ലെന്നും കോടതി വ്യക്‌തമാക്കിയിരുന്നു.
Read Also: മധു കേസ് പ്രതി ബ്രാഞ്ച് സെക്രട്ടറി; തിരുത്തൽ നടപടിയുമായി സിപിഎം