ന്യൂഡെല്‍ഹി: ജാമ്യവ്യവസ്‌ഥയിൽ ഇളവ് ആവശ്യപ്പെട്ട് മഅദ്‌നി സമർപ്പിച്ച ഹരജി സുപ്രീം കോടതി തിങ്കളാഴ്‌ച വീണ്ടും പരിഗണിക്കും. കേരളത്തിലേക്ക് പോകാനും താമസിക്കാനും അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് മഅദ്‌നി കോടതിയിൽ ഹരജി നല്‍കിയത്. ചികിൽസയും സാമ്പത്തിക ബുദ്ധിമുട്ടും ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്. ബെംഗളൂരു നഗരത്തിന് പുറത്തുപോകാന്‍ പാടില്ലെന്ന ജാമ്യ വ്യവസ്‌ഥയില്‍ ഇളവ് വേണമെന്നും, കേരളത്തിലെ വീട്ടിലേക്ക് പോകാന്‍ അനുവദിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ബെംഗളൂരു സ്‌ഫോടന കേസിലെ പ്രതിയായ പിഡിപി ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ മഅദ്‌നിയുടെ ജാമ്യവ്യവസ്‌ഥയിൽ ഇളവ് നൽകുന്നതിനെ എതിർത്ത് കര്‍ണാടക സര്‍ക്കാര്‍ കോടതിയെ സമീപിച്ചു. മഅദ്‌നി അപകടകാരിയായ ആളാണെന്നും, രാജ്യസുരക്ഷയ്‌ക്ക് എതിരായ പ്രവർത്തനം നടത്തിയ ആളാണെന്നും കർണാടക സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. മഅദ്‌നിക്ക് ക്രിമിനൽ പശ്‌ചാത്തലം ഉണ്ടെന്നും സർക്കാർ വാദിക്കുന്നു.
ജാമ്യവ്യവസ്‌ഥയിൽ ഇളവ് നൽകുന്നത് മഅദ്‌നി ഒളിവിൽ പോകാൻ സാധ്യതയുണ്ട്. ഇത് സംസ്‌ഥാനം വിടാൻ സഹായകരമാകും. സാക്ഷികളെ ഭീഷണിപ്പെടുത്താനും തെളിവുകൾ നശിപ്പിക്കാനും സാധ്യത ഉണ്ടെന്നും സർക്കാർ വാദിക്കുന്നു. കേരളത്തിൽ ആയുർവേദ ചികിൽസ എന്ന ഡോക്‌ടറുടെ ഉപദേശം പ്രതിയുടെ പ്രേരണയിലാണെന്നും കർണാടക സർക്കാർ ആരോപിച്ചു.
Most Read: പ്രധാനമന്ത്രിയുടെ കേരള സന്ദർശനം നേരത്തെയാക്കി; 24ന് കൊച്ചിയിലെത്തും