കുവൈറ്റ്: കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഭൂരിഭാഗവും നീക്കി കുവൈറ്റ്. ഞയറാഴ്‌ച മുതലാണ് നിയന്ത്രണങ്ങളിലെ ഇളവുകൾ പ്രാബല്യത്തിൽ വരിക. രോഗ വ്യാപനം നിയന്ത്രണവിധേയമാകുകയും പ്രതിരോധ കുത്തിവെപ്പ് എടുത്തവരുടെ എണ്ണം വർധിക്കുകയും ചെയ്‌ത പശ്‌ചാത്തലത്തിലാണ് നിയന്ത്രണങ്ങളിൽ ഭൂരിഭാഗവും പിൻവലിക്കാൻ അധികൃതർ തയ്യാറായത്.
നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ പള്ളികൾ, പൊതുഗതാഗത മാർഗങ്ങൾ, സിനിമാശാലകൾ, ഹാളുകൾ എന്നിവിടങ്ങളിൽ ഇനിമുതൽ സാമൂഹിക അകലം പാലിക്കേണ്ടതില്ല. കൂടാതെ സമ്മേളനം, പരിശീലന ക്ളാസുകൾ, വിവാഹം, സംസ്‌കാര ചടങ്ങ് തുടങ്ങിയ വ്യക്‌തിഗത പരിപാടികൾക്കുള്ള നിരോധനവും നീക്കിയിട്ടുണ്ട്. വാക്‌സിൻ എടുക്കാത്തവർക്ക് വിദേശയാത്ര നടത്താനും മാളുകളിലും ഷോപ്പിങ് സെന്ററുകളിൽ മസ്ജിദുകളിലും പ്രവേശിക്കാനും വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതും ഇപ്പോൾ റദ്ദാക്കിയിട്ടുണ്ട്.
16 വയസിന് താഴെയുള്ളവർക്ക് ക്ളാസിൽ പങ്കെടുക്കുന്നതിന് ആഴ്‌ചതോറുമുള്ള പിസിആർ ടെസ്‌റ്റ് ഇനിമുതൽ ഉണ്ടാകില്ല. കൂടാതെ കുവൈറ്റ് അംഗീകരിച്ച ബൂസ്‌റ്റർ ഉൾപ്പടെ 3 ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ പിസിആർ ടെസ്‌റ്റോ ക്വാറന്റെയ്‌നോ ആവശ്യമില്ല. എന്നാൽ വാക്‌സിൻ എടുക്കാത്തവർക്ക് ഇവ നിർബന്ധമാണ്. 2 ഡോസ് വാക്‌സിൻ എടുത്തവർക്ക് കുവൈറ്റിലേക്ക് പ്രവേശിക്കാൻ പിസിആർ ടെസ്‌റ്റ് വേണ്ടെങ്കിലും 7 ദിവസത്തെ ക്വാറന്റെയ്ൻ ഉണ്ടാകും.
Read also: കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ഇനി ആർടിപിസിആർ ഫലം വേണ്ട; കർണാടക