മുംബൈ: ഇന്ത്യൻ സർക്കാർ നിരോധനം ഏർപ്പെടുത്തിയ ടിക് ടോക്കിനെ റിലയൻസ് വാങ്ങിയേക്കുമെന്ന് സൂചന. ടിക് ടോക്കിൽ നിക്ഷേപത്തിനായി ഇവർ മുകേഷ് അംബാനിയെ സമീപിച്ചതായുള്ള റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ടിക് ടോക്ക് സി.ഇ.ഒ. കെവിൻ മേയർ റിലയൻസ് സി.ഇ.ഒ. മുകേഷ് അംബാനിയുമായി ചർച്ച നടത്തിയെന്നും 5 ബില്യൺ രൂപക്ക് ടിക്ക്‌ടോക്ക് വാങ്ങാൻ ധാരണയായി എന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഇരു കമ്പനികളും തമ്മിൽ ചർച്ച നടക്കുന്നുണ്ടെന്നും തീരുമാനം ആയിട്ടില്ലെന്നുമുള്ള മറ്റൊരു റിപ്പോർട്ടും പുറത്തുവന്നു. എന്നാൽ ഇവയിലൊന്നും ഇതുവരെയായി ഔദ്യോഗികമായ വിശദീകരണം ലഭ്യമായിട്ടില്ല.
ഇന്ത്യയിലെ നിരോധനം ടിക് ടോക്കിന് കനത്ത പ്രഹരമാണ് ഏൽപ്പിച്ചത്. ചൈന കഴിഞ്ഞാൽ ടിക്ക്ടോക്കിന് ഏറ്റവും കൂടുതൽ ഉപഭോക്താക്കൾ ഉണ്ടായിരുന്നത് ഇന്ത്യയിൽ ആയിരുന്നു. ലോകത്തെ മുഴുവൻ ഉപഭോക്താക്കളിൽ 30.3 ശതമാനവും ഇന്ത്യയിൽ ആയിരുന്നു. ഏകദേശം 119 മില്യൺ ആക്റ്റീവ് ഉപഭോക്താക്കളാണ് ടിക് ടോക്കിന് ഇവിടെ ഉണ്ടായിരുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിലെയും ആപ്പിൾ ആപ്പ് സ്റ്റോറിലെയും പ്രധാന 10 ആപ്ലിക്കേഷനുകളിൽ ഒന്നും ടിക് ടോക്ക് ആയിരുന്നു.
എന്നാൽ ഡാറ്റ സുരക്ഷയും പൗരന്മാരുടെ സ്വകാര്യതാ സംരക്ഷണവും കണക്കിലെടുത്താണ് ഐ ടി ആക്ട് -69 പ്രകാരം ടിക് ടോക്ക് അടക്കമുള്ള ചൈനീസ് കമ്പനികൾ ഇന്ത്യയിൽ നിരോധിച്ചത്.
ഇന്ത്യക്ക് പിന്നാലെ അമേരിക്കയും നിരോധന നടപടികൾക്കൊരുങ്ങിയതോടെ ടിക് ടോക്കിന്റെ നിലനിൽപ്പ് കൂടുതൽ പ്രതിസന്ധിയിലായി. ഇതേ തുടർന്നാണ് ഇന്ത്യയിലേക്ക് തിരിച്ചെത്താൻ ടിക് ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ്ഡാൻസ് റിലയൻസിനെ സമീപിച്ചതെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. നേരത്തെ മൈക്രോസോഫ്റ്റിനെയും ബൈറ്റ്ഡാൻസ് സമീപിച്ചിരുന്നു. എന്നാൽ പരാജയമായിരുന്നു ഫലം. നിലവിൽ ആപ്പ് വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.