യുഎഇ: ഗൾഫിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് കുറയുന്നത് പ്രവാസികൾക്ക് ആശ്വാസമാകുന്നു. ഒരു മാസത്തിനിടെ നിരക്ക് പാതിയോളം കുറഞ്ഞു. യുഎഇ, ഖത്തർ എന്നിവിടങ്ങളിലേക്ക് ഒരു മാസം മുൻപ് 22,000-23,000 രൂപയായിരുന്നു ടിക്കറ്റ് നിരക്ക് ഇപ്പോൾ 13,000-14,000 രൂപയിലേക്ക് താഴ്ന്നു. ഖത്തറിലേക്ക് 11,000 രൂപ മുതൽ ടിക്കറ്റ് ലഭിക്കുന്നുണ്ട്.
കരിപ്പൂരിൽ നിന്ന് കൂടുതലാളുകൾ യാത്ര ചെയ്യുന്നത് യുഎഇയിലേക്കാണ്. നേരിട്ട് വിമാനമില്ലാത്തതിനാൽ യുഎഇയിലെത്തിയാണ് പ്രവാസികൾ സൗദിയിലേക്ക് പോയിരുന്നത്. മുൻപ് ചാർട്ടേഡ് ഫ്ളൈറ്റിന്റെ നിരക്കും ക്വാറന്റെയ്ൻ ചിലവുമെല്ലാമായി ഒരു ലക്ഷത്തിനുമേൽ ചിലവു വന്നിരുന്നു. ഇപ്പോൾ യുഎഇ വഴി സൗദിയിലേക്ക് പോകാൻ 60,000–65,000 രൂപയാണ് ചിലവ്. ഒരുമാസം മുൻപ് 75,000–80,000 രൂപ വരെ ഈടാക്കിയിരുന്നു.
വിമാനടിക്കറ്റ് ലഭിക്കാത്തതിനാൽ കുവൈറ്റിലേക്കുള്ള യാത്ര ദുഷ്‌കരമായിരുന്നു. 50,000–55,000 രൂപ വരെ ടിക്കറ്റിന് ഈടാക്കിയിരുന്നു. ഇപ്പോൾ 22,000–24,000 രൂപക്ക് ടിക്കറ്റ് ലഭിക്കുന്നു. വിദേശ വിമാന സർവീസുകൾക്കുള്ള നിയന്ത്രണം രാജ്യത്ത് ഡിസംബർ 15ഓടെ നീക്കിയാൽ നിരക്ക് ഇനിയും കുറയും. എന്നാൽ, കോവിഡിന്റെ പുതിയ വകഭേദം ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയത് ഏതുരീതിയിൽ ബാധിക്കുമെന്ന ആശങ്കയുമുണ്ട്.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ ആയിരക്കണക്കിന് പ്രവാസികൾ തിരികെ ഗൾഫിലേക്ക് പോകുന്നുണ്ട്. പലരും കടംവാങ്ങിയും മറ്റുമാണ് യാത്രക്കുള്ള തുക കണ്ടെത്തുന്നത്. സൗദിയിലേക്ക് നേരിട്ട് വിമാന സർവീസ് തുടങ്ങിയാൽ പ്രവാസികൾക്ക് ഏറെ നേട്ടമാകും.
Read Also: പാർലമെന്റിന്റെ ശീതകാല സമ്മേളത്തിന് നാളെ തുടക്കമാവും