തിരുവനന്തപുരം: സംസ്‌ഥാനത്ത് ബസുകളിൽ വിദ്യാർഥി കൺസെഷൻ പ്രായപരിധി ഉയർത്തി സർക്കാർ ഉത്തരവിറക്കി. കൺസെഷൻ അനുവദിക്കുന്നതിനുള്ള പ്രായപരിധി 25ൽ നിന്ന് 27 ആയി വർധിപ്പിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു വ്യക്‌തമാക്കി. നേരത്തെ, പ്രായപരിധി 25 ആക്കിക്കൊണ്ട് കെഎസ്ആർടിസി ഉത്തരവിറക്കിയത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
അർഹതയില്ലാത്ത പലരും യാത്രാ സൗജന്യം നേടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ബസ് കൺസെഷന് പ്രായപരിധി ഏർപ്പെടുത്തിയത്. പ്രായപരിധി 25 വയസായി നിജപ്പെടുത്തിയായിരുന്നു നേരത്തെ ഉത്തരവിറക്കിയത്. എന്നാൽ, ഗവേഷക വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ഇത് ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടി എസ്എഫ്ഐ നൽകിയ നിവേദനത്തെ തുടർന്നാണ് പ്രായപരിധി വർധിപ്പിക്കാൻ തീരുമാനിച്ചതിന് മന്ത്രി ആന്റണി രാജു അറിയിച്ചു.
ആദായനികുതി നൽകുന്ന രക്ഷിതാക്കളുടെ കുട്ടികൾക്ക് യാത്രാ ഇളവ് ഇല്ലെന്നാണ് കെഎസ്ആർടിസി നേരത്തെ പുറത്തിറക്കിയ മാർഗനിദ്ദേശത്തിൽ പറഞ്ഞിരുന്നത്. ബിപിഎൽ പരിധിയിൽ വരുന്ന കുട്ടികൾക്ക് സൗജന്യ നിരക്കിൽ യാത്ര ഒരുക്കും. 25 വയസിൽ കൂടുതലുള്ള വിദ്യാർഥികൾക്ക് കൺസെഷൻ നൽകില്ല. 2016 മുതൽ 2020 വരെ 966.51 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടായ സാഹചര്യത്തിലാണ് മാർഗനിർദ്ദേശമെന്നും കെഎസ്ആർടിസി വ്യക്‌തമാക്കിയിരുന്നു.
Most Read| 500 വര്‍ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം: ആന്തരികാവയവങ്ങൾ നശിച്ചിട്ടില്ല!