തിരുവനന്തപുരം: സംസ്‌ഥാനത്ത് രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിക്കാൻ 36 ലക്ഷം പേർ അവശേഷിക്കുന്നതായി റിപ്പോർട്. രണ്ടാം ഡോസിന് ആളുകൾ വിമുഖത കാട്ടുന്നതായി തെളിയിക്കുന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. 18 വയസിനും 59 വയസിനുമിടയിൽ പ്രായമുള്ള 36 ലക്ഷം പേർ രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിച്ചിട്ടില്ല.
ഒന്നാം ഡോസ് വാക്‌സിന് ശേഷമുള്ള കാലാവധി പൂർത്തിയാക്കിയവരിൽ 18 ശതമാനത്തോളം പേരാണ് രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിക്കാത്തത്. കാസർഗോഡ്, കോഴിക്കോട്, കൊല്ലം ജില്ലകളിൽ ആണ് രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിക്കാത്തവരിൽ കൂടുതൽ. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സംസ്‌ഥാനത്ത് കോവിഡ് കേസുകളിൽ വലിയ വർധനവ് ആണ് റിപ്പോർട് ചെയ്യുന്നത്.
ജാഗ്രത വർധിപ്പിക്കേണ്ട സാഹചര്യത്തിൽ വലിയ വിഭാഗം ജനങ്ങൾ വിമുഖത കാണിക്കുന്നത് ആശങ്ക ഉണ്ടാക്കുന്നതാണ്. മൂന്നാം തരംഗത്തിന് ശേഷം കോവിഡ് കേസുകൾ കുറഞ്ഞെന്ന വിലയിരുത്തൽ കൊണ്ടാവാം പലരും രണ്ടാം ഡോസ് എടുക്കാൻ മടി കാണിച്ചതെന്നാണ് സൂചന.
കഴിഞ്ഞ വർഷം മെയ് ഒന്ന് മുതലാണ് 18 വയസിന് മുകളിൽ ഉള്ളവർക്ക് വാക്‌സിൻ നൽകാൻ ആരംഭിച്ചിരുന്നത്. അതിനുശേഷം ഒമൈക്രോൺ വ്യാപനം ഉണ്ടായിട്ട് കൂടി രണ്ടാം ഡോസ് വാക്‌സിനെടുക്കാൻ പലയാളുകളും മടിച്ചുവെന്നത് ആരോഗ്യവകുപ്പിന്റെ കൂടി വീഴ്‌ചയായി വിലയിരുത്തപ്പെടുന്നുണ്ട്.
Most Read: ചോദ്യം ചെയ്യലിന് ഹാജരായില്ല; പിസി ജോർജിന് വീണ്ടും നോട്ടീസ് നൽകും