തിരുവനന്തപുരം: സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ നിയമസഭ ഇന്ന് പ്രക്ഷുബ്‌ധമായേക്കും. മന്ത്രിയുടെ രാജിയാവശ്യം ഉന്നയിച്ച് സഭയ്ക്കകത്തും പുറത്തും ഒരുപോലെ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം. രാജിയാവശ്യം മന്ത്രി നിരസിച്ച സാഹചര്യത്തിൽ നിയമനടപടി സ്വീകരിക്കുന്നതും പ്രതിപക്ഷത്തിന്റെ പരിഗണനയിലുണ്ട്.
രാഷ്‌ട്രീയമായി പ്രതിപക്ഷത്തിന് ചാകരക്കാലമാണ്. സർക്കാരിനും ഭരണ മുന്നണിക്കുമെതിരെ പ്രതിപക്ഷത്തിന് വീണു കിട്ടിയ ആയുധമാണ് മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമർശം. വിഷയം സഭയിൽ ഇന്നലെ പ്രതിപക്ഷം ആയുധമാക്കിയില്ലെങ്കിലും ഇന്ന് അതാകില്ല സ്‌ഥിതി.
ഭരണഘടനയെ നിന്ദിച്ച മന്ത്രി രാജിവെക്കണമെന്ന ആവശ്യം ശൂന്യവേളയിൽ പ്രതിപക്ഷം ഉന്നയിച്ചേക്കും. ചോദ്യോത്തര വേളയിൽത്തന്നെ പ്രതിഷേധമുയർത്താനുളള സാധ്യതയും തളളിക്കളയാനാകില്ല. ഇന്നലെ സജി ചെറിയാൻ സഭയിൽ മറുപടി പറയവെ പ്രതിപക്ഷം മന്ത്രിയെ ബഹിഷ്‌കരിച്ചിരുന്നു. ആ ബഹിഷ്‌കരണം ഇന്നും തുടർന്നേക്കും.
മന്ത്രിയുടെ പ്രസ്‌താവനയിൽ ഭരണ മുന്നണിയിലെ സിപിഐക്കുളള എതിർപ്പും പ്രതിപക്ഷം സർക്കാരിനെതിരെ ആയുധമാക്കും. വിഷയത്തിൽ സിപിഐ മന്ത്രിമാരുടെ നിലപാടും സഭക്കുളളിൽ പ്രതിപക്ഷം തേടും. രാജിവെക്കില്ലെന്ന് മന്ത്രി വ്യക്‌തമാക്കിയ സാഹചര്യത്തിൽ നിയമ നടപടികളിലേക്ക് കടക്കുന്നതിന്റെ സാധ്യതയും പ്രതിപക്ഷം ആരായുന്നുണ്ട്.
Read Also: കോഴിക്കോട് കോർപ്പറേഷനിലെ ക്രമക്കേട്; അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന്