കൊടകര: കോടശ്ശേരി റിസർവ് വനത്തിലെ ചട്ടികുളം മലയിൽ നിന്നും ചന്ദനം മുറിച്ചുകടത്താൻ എത്തിയ അഞ്ചംഗ സംഘം പിടിയിലായി. മണ്ണാർക്കാട് പഠിപ്പുര വീട്ടിൽ മുഹമ്മദ് ആഷിക് (38) പാലക്കാട് മുട്ടികുളങ്ങര കടമ്പിടിപുരക്കൽ രതീഷ് (40), മണ്ണാർക്കാട് നാട്ടുകൽ പെറിപുറത്ത് വീട്ടിൽ ഫൈസൽ (34), തമിഴ്‌നാട് കള്ളകുറിച്ചി വണ്ടാക്കപ്പട്ടി കനകരാജ് (25), തമിഴ്‌നാട് ധർമപുരി വേലന്നൂർ കാളിയക്കോട്ട വെങ്കിടേശൻ (41) എന്നിവരാണ് വനപാലകരുടെ പിടിയിലായത്. ആന്ധ്രാപ്രദേശിലെ രക്‌തചന്ദനക്കടത്ത് ഉൾപ്പടെ നിരവധി ചന്ദനമോഷണ കേസുകളിൽ പ്രതികളാണ് ഇവർ. ചന്ദനം കടത്തുന്നതിനായി കൊണ്ടുവന്ന 3 കാറുകളും പിടികൂടിയിട്ടുണ്ട്.
ചട്ടികുളം മലയിൽ നിന്ന് 4 ചന്ദനമരങ്ങൾ മുറിച്ചതായി കഴിഞ്ഞ ദിവസം അധികൃതർ കണ്ടെത്തിയിരുന്നു. മോഷ്‌ടാക്കൾ വീണ്ടും ഈ പ്രദേശത്തു വരാൻ സാധ്യത ഉണ്ടെന്ന് മനസിലാക്കിയ വനപാലകർ പ്രദേശത്ത് നിരീക്ഷണം നടത്തിവരികയായിരുന്നു. തിങ്കളാഴ്‌ച പുലർച്ചെ കാറിൽ ഇവിടെ എത്തിയ രതീഷ്, കനകരാജ്, ഫൈസൽ എന്നിവരെ വനപാലകർ അതിസാഹസികമായി പിടികൂടി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊടകര, തൃശൂർ എന്നിവിടങ്ങളിൽ നിന്നാണ് വെങ്കിടേശൻ, ആഷിക് എന്നിവരെ പിടികൂടിയത്.
ഇവരെ കൂടാതെ രണ്ടുപേരെയും കൂടി ഇനിയും പിടികൂടാനുണ്ടെന്നും ഇവർക്കായി അന്വേഷണം ഊർജ്‌ജിതമാക്കിയെന്നും അധികൃതർ അറിയിച്ചു. നിരവധി ചന്ദന മോഷണ ക്കേസുകളിൽ പ്രതികളായവരാണ് പിടിയിലായതെന്നും ചന്ദനക്കടത്ത് സംഘത്തിലെ കണ്ണികൾ മാത്രമാണ് ഇവരെന്നും അധികൃതർ പറഞ്ഞു.
വെള്ളിക്കുളങ്ങര റേഞ്ച് ഓഫീസർ വിജിൻദേവ്, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ജി വിശ്വനാഥൻ, സെക്ഷൻ ഫോറസ്‌റ്റ് ഓഫീസർ കെഎ ബാലൻ, കെബി ശോഭൻ ബാബു, ബീറ്റ് ഓഫീസർമാരായ ഗോപാലകൃഷ്‌ണൻ, ടിവി രജീഷ്, ഗിനിൽ ചെറിയാൻ, കെഎസ് സന്തോഷ്, കെവി ഗിരീഷ്, പിഎസ് സന്തോഷ്, സ്‌റ്റാൻലി തോമസ്, എംഎസ് ശ്രീകാന്ത്, വാച്ചർ സി ബൽരാജ്, ഡ്രൈവർ പ്രണവ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Read also: അഭയക്കേസ്; പ്രതികള്‍ക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും