ഇടുക്കി: മറയൂരിൽ ചന്ദന മോഷണം പതിവാകുന്നു. ആറ്റുപുറംപോക്കിൽ നിന്ന് കഴിഞ്ഞ ദിവസങ്ങളിൽ വെട്ടികടത്തിയത് ലക്ഷക്കണക്കിന് രൂപയുടെ ചന്ദന മരങ്ങളാണ്. മറയൂർ നാഗർപള്ളത്തെ ആറ്റുപുറമ്പോക്കിൽ നിന്നാണ് ചന്ദന മരങ്ങൾ വെട്ടി കടത്തിയത്. ഇതിന് വിപണിയിൽ മൂന്നുലക്ഷത്തിലധികം വിലമതിക്കും എന്നാണ് കണക്ക് കൂട്ടുന്നത്.
മോഷണം നടന്നത് ഞായറാഴ്‌ച അർധരാത്രിയാണെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ. സംഭവ സ്‌ഥലത്ത് വനംവകുപ്പിന്റെ ഡോഗ് സ്‌ക്വാഡ് അടക്കം പരിശോധന നടത്തിയിരുന്നു. മുൻകാലങ്ങളിൽ മോഷണം നടത്തിയ ആളുകളെ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം പുരോഗമിക്കുന്നത്.
സ്വകാര്യ ഭൂമിയിലെ ചന്ദന മോഷണത്തിനും ഒട്ടും കുറവില്ല. കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ പത്തിലധികം ചന്ദന മോഷണ കേസുകളാണ് ഇവിടെ രജിസ്‌റ്റർ ചെയ്‌തത്. ഈ കേസുകളിൽ ഏഴ് പേർ പിടിയിലായിട്ടുണ്ട്. എങ്കിലും മോഷണത്തിന് ഒട്ടും കുറവില്ല. ഈ സാഹചര്യത്തിൽ പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം ശക്‌തമാക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.
Read Also: ശ്രീകാന്ത് വെട്ടിയാറിന്റെ മുൻകൂർ ജാമ്യഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും