ന്യൂഡെല്‍ഹി : വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്ന് കമന്ററി പാനലില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്ന സഞ്ജയ് മഞ്ജരേക്കര്‍ ഇത്തവണ ഐപിഎല്‍ കമന്ററി പറയാന്‍ ഉണ്ടാകില്ല. ഈ വര്‍ഷം മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കക്ക് എതിരെയുള്ള ഏകദിന പരമ്പരക്ക് മുന്നോടിയായാണ് മഞ്ജരേക്കര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. വിലക്ക് നീക്കി ഐപിഎല്‍ ല്‍ തിരികെയെത്താന്‍ സാധ്യത ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും കമന്ററി പാനല്‍ അംഗങ്ങളുടെ പട്ടികയില്‍ ബിസിസിഐ മഞ്ജരേക്കറെ ഒഴിവാക്കുകയായിരുന്നു.
സെപ്റ്റംബര്‍ 19 ന് ആരംഭിക്കുന്ന ഐപിഎല്‍ മത്സരങ്ങളില്‍ ഇംഗ്ലീഷ്,ഹിന്ദി ഭാഷകളിലേക്കുള്ള കമന്ററി പാനല്‍ അംഗങ്ങളെ തിരഞ്ഞെടുത്തു കൊണ്ട് ബിസിസിഐ പട്ടിക പുറത്തിറക്കിയിരുന്നു. ഇതോടെയാണ് മഞ്ജരേക്കറിനെ ഇത്തവണയും കമന്ററി പാനലില്‍ നിന്നും ഒഴിവാക്കിയത് സംബന്ധിച്ചുള്ള വിവരം ലഭിക്കുന്നത്. 2008 ല്‍ ഐപിഎല്‍ ന്റെ തുടക്കം മുതല്‍ മഞ്ജരേക്കര്‍ കമന്ററി പാനലില്‍ ഉണ്ടായിരുന്നു. ഇത്തവണ സുനില്‍ ഗവാസ്‌കര്‍, ഹര്‍ഷ ഭോഗ്‌ലെ, കുമാര്‍ സങ്കക്കാര, ഇയാന്‍ ബിഷപ്, ലിസ സ്‌തലേക്കർ, ഡാനി മോറിസണ്‍ എന്നിവര്‍ ഇംഗ്ലീഷ് കമന്ററി ബോക്‌സില്‍ ഉണ്ടാകും. ഇര്‍ഫന്‍ പഠാന്‍, ആശിഷ് നെഹ്‌റ, ജതിന്‍ സപ്രു, നിഖില്‍ ചോപ്ര, സഞ്ജയ് ബംഗാര്‍ എന്നിവര്‍ ഹിന്ദിയിലും കമന്ററി പറയും.
Read also : യുഎസ് ഓപ്പണ്‍ 2020; ഇതിഹാസ ഫൈനലില്‍ കന്നി ഗ്രാന്‍ഡ്സ്ലാം കിരീടം നേടി ഡൊമിനിക് തീം
തന്റെ വിവാദ പരാമര്‍ശങ്ങള്‍ മൂലം ഈ വര്‍ഷം മാര്‍ച്ച് മുതലാണ് മഞ്ജരേക്കറെ കമന്ററി ബോക്‌സില്‍ നിന്നും ബിസിസിഐ വിലക്കിയത്. കമന്റേറ്ററായ ഹര്‍ഷ ഭോഗ്‌ലെ, ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ എന്നിവര്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളായിരുന്നു ഇതിനു തുടക്കം. തുടര്‍ന്നാണ് ബിസിസിഐ ഇദ്ദേഹത്തെ കമന്ററി പാനലില്‍ നിന്നും ഒഴിവാക്കിയത്. എന്നാല്‍ പിന്നീട് ഭോഗ്ലയോടും ജഡേജയോടും അദ്ദേഹം മാപ്പ് ചോദിച്ചിരുന്നു. ഇവര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടെങ്കിലും ബിസിസിഐ വിലക്ക് നീക്കാന്‍ തയ്യാറായിരുന്നില്ല. വിലക്ക് നീക്കണമെന്നും ഐപിഎല്‍ 13 ആം സീസണില്‍ കമന്ററി പാനലില്‍ ഉള്‍പ്പെടുത്തണമെന്നും അപേക്ഷിച്ച് അദ്ദേഹം ബിസിസിഐ ക്ക് മെയില്‍ അയക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബിസിസിഐ ഇത്തവണത്തെ കമന്ററി പാനലിന്റെ പട്ടികയിലും അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിട്ടില്ല.