പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ ആയുധങ്ങൾ തയ്യാറാക്കി നൽകിയ പ്രതി പിടിയിൽ. കാമ്പ്രത്ത്‌ചള്ള സ്വദേശി ഷാജഹാനാണ് പിടിയിലായത്. ഇയാളുടെ അറസ്‌റ്റ് ഉടൻ രേഖപെടുത്തും. അതേസമയം, സഞ്‌ജിത്ത് വധക്കേസിൽ പങ്കുള്ള മറ്റ് പ്രതികൾക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. കേസിൽ മൂന്ന് പേരാണ് ഇനി പിടിയിലാകാനുള്ളത്.
ഇന്നലെ അറസ്‌റ്റിലായ കൊല്ലങ്കോട് സ്വദേശി നസീറിന്റെ സുഹൃത്താണ് ഷാജഹാൻ. കൊലപാതകത്തിനായി വാഹനം ഒരുക്കി നൽകിയത് നസീറാണെന്ന് പോലീസ് വ്യക്‌തമാക്കിയിട്ടുണ്ട്. കൊലപാതകം നടന്ന് 40 ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാനാകാത്ത സാഹചര്യത്തിലാണ് സംഭവത്തിൽ ഗൂഢാലോചന നടത്തുകയും പ്രതികളെ രക്ഷപെടാൻ സഹായിക്കുകയും ചെയ്‌ത മൂന്ന് പേരുടെ ലുക്ക് ഔട്ട് നോട്ടീസിറക്കുന്നത്. കേസിൽ ഇതുവരെ 12 പേരെയാണ് പ്രതിചേർത്തിട്ടുള്ളത്.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫർ, വാഹനം ഓടിച്ച നെൻമാറ സ്വദേശി അബ്‌ദുൽ സലാം, പ്രതികളെ രക്ഷിക്കാൻ സഹായിച്ച ഒറ്റപ്പാലം സ്വദേശി നിസാർ എന്നിവർ നേരത്തെ അറസ്‌റ്റിലായിരുന്നു. അതേസമയം, നിലവിലെ അന്വേഷണത്തിൽ തൃപ്‌തികരമല്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സഞ്‌ജിത്തിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് അന്വേഷണം ഊർജിതമാക്കിയത്.
Most Read: കൊലയാളികൾ സംസ്‌ഥാനം വിട്ടെങ്കിൽ ഉത്തരവാദിത്തം പോലീസിന്; രമേശ് ചെന്നിത്തല