അഹമ്മദാബാദ്: വെസ്‌റ്റിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ 238 റൺസിന്റെ വെല്ലുവിളി ഉയർത്തി ഇന്ത്യ. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്‌ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്‌ടത്തിൽ 237 റൺസെടുത്തു.
ഒരു ഘട്ടത്തിൽ മൂന്നിന് 43 റൺസെന്ന നിലയിലായിരുന്ന ഇന്ത്യയെ നാലാം വിക്കറ്റിൽ ഒന്നിച്ച കെഎൽ രാഹുൽ- സൂര്യകുമാർ യാദവ് സഖ്യമാണ് കരകയറ്റിയത്. നാലാം വിക്കറ്റിൽ ഇരുവരും 91 റൺസാണ് സ്‌കോർ ബോർഡിൽ കൂട്ടിച്ചേർത്തത്.
ക്യാപ്റ്റൻ രോഹിത് ശർമ(5) യെ മൂന്നാം ഓവറിൽ തന്നെ ഇന്ത്യയ്‌ക്ക് നഷ്‌ടമായി. തുടർന്ന് രോഹിത്തിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്‌ത ഋഷഭ് പന്തും വിരാട് കോഹ്‌ലിയും ചേർന്ന് സ്‌കോർ 39 വരെയെത്തിച്ചു. 12ആം ഓവറിലെ ആദ്യ പന്തിൽ ഋഷഭ് പന്തിനെ (18) മടക്കിയ ഒഡീൻ സ്‌മിത്ത് ആറാം പന്തിൽ കോഹ്‌ലിയേയും (18) മടക്കി. തുടർന്ന് ക്രീസിൽ ഒന്നിച്ച രാഹുലും സൂര്യകുമാറും ചേർന്നാണ് ഇന്ത്യയെ 100 കടത്തിയത്.
48 പന്തിൽ നിന്ന് രണ്ട് സിക്‌സും നാല് ഫോറുമടക്കം 49 റൺസെടുത്ത രാഹുൽ റണ്ണൗട്ടാവുകയായിരുന്നു. വൈകാതെ 83 പന്തിൽ നിന്ന് അഞ്ച് ഫോറടക്കം 64 റൺസെടുത്ത സൂര്യകുമാറും മടങ്ങി. തുടർന്ന് 41 പന്തിൽ നിന്ന് 24 റൺസെടുത്ത വാഷിങ്ടൺ സുന്ദറിന്റെയും 25 പന്തിൽ നിന്ന് 29 റൺസെടുത്ത ദീപക് ഹൂഡയുടെയും ഇന്നിങ്സുകളാണ് ടീമിനെ 200 കടത്തിയത്.
ശാർദുൽ താക്കൂർ (8), മുഹമ്മദ് സിറാജ് (3) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ. വിൻഡീസിനായി അൽസാരി ജോസഫും ഒഡീൻ സ്‌മിത്തും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.
അതേസമയം വിൻഡീസ് നിരയെ കിറോൺ പൊള്ളാർഡിന് പകരം നിക്കോളാസ് പുരനാണ് നയിക്കുന്നത്.
Most Read: ലോക റെക്കോർഡുകൾ സ്വന്തമാക്കി മൂന്ന് വയസുകാരി സാൻവി!