മുംബൈ: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം മൂലം അടച്ചിട്ട ആരാധനാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് മഹാരാഷ്‌ട്ര ഗവർണർ കത്തയച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തു നൽകി എൻസിപി നേതാവ് ശരദ് പവാർ. ഗവർണർ ഭഗത് സിങ് കോഷ്യാരിയുടെ വാക്കുകൾ ഞെട്ടിപ്പിക്കുന്നതും അൽഭുതപ്പെടുത്തുന്നതും ആണെന്ന് ശരദ് പവാർ മോദിക്ക് എഴുതിയ കത്തിൽ പറഞ്ഞു.
“ഗവർണർക്ക് ഈ വിഷയത്തിൽ സ്വതന്ത്രമായ അഭിപ്രായങ്ങളും കാഴ്‌ചപ്പാടുകളും ഉണ്ടായിരിക്കുമെന്ന് ഞാൻ സമ്മതിക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ മുഖ്യമന്ത്രിയെ അറിയിക്കാനുള്ള ഗവർണറുടെ സവിശേഷ അധികാരത്തേയും ഞാൻ മാനിക്കുന്നു. എന്നിരുന്നാലും, മാദ്ധ്യമങ്ങൾ പുറത്തുവിട്ട ഗവർണറുടെ കത്തും അതിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയും കണ്ട് ഞാൻ ഞെട്ടിപ്പോയി,”- പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ശരദ് പവാർ പറഞ്ഞു.
“കത്തിൽ ഉപയോഗിച്ച മര്യാദയില്ലാത്ത ഭാഷ താങ്കൾ ശ്രദ്ധിച്ചിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നമ്മുടെ ഭരണഘടനയുടെ ആമുഖത്തിൽ തന്നെ മതേതരത്വം എന്ന പദം ചേർത്തിട്ടുണ്ട്, അതിനാൽ മുഖ്യമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നവർ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം നിർഭാഗ്യവശാൽ, ഗവർണർ മുഖ്യമന്ത്രിക്ക് അയച്ച കത്ത് ഒരു രാഷ്‌ട്രീയ പാർട്ടിയുടെ നേതാവിന് എഴുതിയതുപോലെയാണ് തോന്നുന്നത്,”- അദ്ദേഹം കൂട്ടിച്ചേർത്തു.
Related News: എനിക്ക് നിങ്ങളുടെ ഹിന്ദുത്വ സർട്ടിഫിക്കറ്റ് ആവശ്യമില്ല; ഗവർണർക്ക് ഉദ്ധവിന്റെ മറുപടി
സംസ്‌ഥാനത്ത് ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കാത്തതിനെ വിമർശിച്ചു കൊണ്ടായിരുന്നു ഗവർണർ ഉദ്ധവ് താക്കറെക്ക് കത്തു നൽകിയത്. താങ്കൾ മതേതരത്വ ആശയം ഉയർത്തിപ്പിടിക്കാൻ തുടങ്ങിയോ എന്നായിരുന്നു ഗവർണറുടെ കത്തിലെ ചോദ്യം. എന്നാൽ ഇതിന് ശക്‌തമായ ഭാഷയിൽ തന്നെ ഉദ്ധവ് താക്കറെ മറുപടി നൽകി. തന്റെ ഹിന്ദുത്വത്തിന് തനിക്ക് നിങ്ങളിൽ നിന്ന് ഒരു സർട്ടിഫിക്കറ്റ് ആവശ്യമില്ല. മതേതരത്വം എന്ന അടിത്തറയിൽ നിന്നാണ് നിങ്ങൾ ഗവർണറായി സത്യപ്രതിജ്‌ഞ ചെയ്‌തത്. അതിൽ നിങ്ങൾ വിശ്വസിക്കുന്നില്ലേ എന്നും താക്കറെ ചോദിച്ചിരുന്നു.