തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധിയുടെ അടിസ്‌ഥാനത്തില്‍ മന്ത്രി സ്‌ഥാനത്ത് നിന്ന് വി ശിവന്‍കുട്ടിയെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നും പ്രതിപക്ഷം നിയമസഭയിൽ പ്രതിഷേധിച്ചു. ചോദ്യോത്തര വേള തുടങ്ങിയപ്പോൾ തന്നെ വിഷയം ഉന്നയിച്ച് എഴുന്നേറ്റ പ്രതിപക്ഷം സഭാ നടപടികൾ ബഹിഷ്‌കരിച്ചു.
സുപ്രീം കോടതിയുടെ അന്തസത്തയെ ചോദ്യം ചെയ്‌ത നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ സഭയില്‍ സ്വീകരിച്ചത്. മന്ത്രി രാജിവെക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും പ്രതിപക്ഷം വ്യക്‌തമാക്കി. എന്നാല്‍ രാജി ആവശ്യം മുഖ്യമന്ത്രി തള്ളി.
വി ശിവന്‍കുട്ടി രാജിവെക്കുന്ന പ്രശ്‌നമില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. വിചാരണ വിചാരണയുടെ വഴിക്ക് നടക്കുകയാണ് ചെയ്യുക. കേസില്‍ പ്രതിയായി എന്നതു കൊണ്ട് മാത്രം ഒരാള്‍ മന്ത്രിയാവാന്‍ പാടില്ല എന്ന നിലപാട് യുഡിഎഫിനുണ്ട് എന്നത് അങ്ങേയറ്റം ആശ്‌ചര്യകരമായ കാര്യമാണ്. അത്തരമൊരു നിലപാട് പൊതുവില്‍ നമ്മുടെ നാട് അംഗീകരിച്ചിട്ടില്ല. സുപ്രീം കോടതി വിധിയെ സര്‍ക്കാര്‍ ചോദ്യം ചെയ്യുകയാണെന്ന മട്ടില്‍ ഇന്നലെ പ്രതിപക്ഷ നേതാവ് പറയുകയുണ്ടായി. സര്‍ക്കാര്‍ നിലപാട് സുപ്രീം കോടതി വിധിക്കെതിരെയല്ല. കേസിനെ കോടതിയില്‍ വെച്ച് നിയമപരമായി നേരിടാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതോടെ സഭാ നടപടികളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുക ആയിരുന്നു. നിഷേധാത്‌മക നിലപാടാണ് മുഖ്യമന്ത്രിക്കെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു.
Most Read: മഞ്ചേശ്വരം കോഴക്കേസ്; സുനില്‍ നായിക്കിനെ ഇന്ന് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും