കോഴിക്കോട്: ഹത്രസിൽ കൂട്ട ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട 19കാരിയുടെ വീട് സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കാനുള്ള യാത്രക്കിടെ അറസ്‌റ്റിലായി, യുഎപിഎ വകുപ്പുകൾ ചുമത്തപ്പെട്ട് തടവിൽ കഴിയുന്ന മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മോചനത്തിന് സംസ്‌ഥാന സർക്കാർ ഇടപെടണമെന്ന് കുടുംബം. ഈ ആവശ്യം ഉന്നയിച്ച് ജനുവരി ആദ്യവാരം കുടുംബം സെക്രട്ടേറിയേറ്റിന് മുന്നിൽ ധർണ നടത്തുമെന്ന് സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് പറഞ്ഞു.
യുപി പോലീസ് കള്ളക്കഥകൾ തുടരുകയാണ്. സിദ്ദീഖ് കാപ്പൻ കോടികളുടെ ഇടപാട് നടത്തിയെന്ന ആരോപണവും പോലീസ് ഉന്നയിക്കുന്നുണ്ട്. അവർ ആദ്യം സിദ്ധീഖിന്റെ ബാങ്ക് അക്കൗണ്ടിൽ പണമുണ്ടോയെന്ന് പരിശോധിക്കട്ടെ. ഹത്രസിലേക്ക് പോകാൻ സിപിഎം നേതാക്കൾ ആവശ്യപ്പെട്ടുവെന്ന് മൊഴി നൽകാൻ യുപി പോലീസ് സിദ്ധീഖ് കാപ്പനോട് ആവശ്യപ്പെട്ടു എന്നും റൈഹാനത്ത് പറഞ്ഞു.
മറ്റൊരു സംസ്‌ഥാനത്ത് നടന്ന സംഭവമായതിനാൽ ഇടപെടാൻ കഴിയില്ലെന്നാണ് കേരളാ പോലീസിന്റെ വിശദീകരണം. സിദ്ദീഖ് കാപ്പൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനല്ല. ഒരു രാഷ്‌ട്രീയ പാർട്ടിയോടും പ്രത്യേകിച്ച് മമതയില്ല. അദ്ദേഹം മാദ്ധ്യമ പ്രവർത്തകൻ മാത്രമാണ്. സുപ്രീം കോടതിയിലാണ് ഇനിയുള്ള പ്രതീക്ഷ. മൂന്ന് മക്കളും പ്രായമായ മാതാവുമാണ് ഉള്ളത്. യുപി പോലീസ് പുതിയ ഓരോ ആരോപണങ്ങൾ ഉന്നയിക്കുകയാണ്, അവയെല്ലാം കള്ളമാണെന്നും റൈഹാനത്ത് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഒക്‌ടോബർ അഞ്ചാം തീയതിയാണ് ഹത്രസില്‍ പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസ് റിപ്പോര്‍ട്ട് ചെയ്യാനായി പോയ സിദ്ധിഖ് കാപ്പനെ യുപി പോലീസ് അറസ്‌റ്റ് ചെയ്‌തത്.
Also Read: കശ്‌മീരിൽ മൂന്ന് പിഡിപി നേതാക്കൾ കസ്‌റ്റഡിയിൽ; പോലീസ് നടപടി വോട്ടെണ്ണലിന്ന് തൊട്ട് മുൻപ്