കണ്ണൂർ: സിൽവർ ലൈൻ പദ്ധതിയിൽ കോൺഗ്രസ് നിലപാടിന് വിരുദ്ധമായ ശശി തരൂർ എംപിയുടെ നീക്കങ്ങളും പ്രതികരണങ്ങളും പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. കെ റെയിൽ പദ്ധതിയിൽ യുഡിഎഫ് രണ്ടാം ഘട്ട പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകും. സർക്കാർ അനാവശ്യ ധൃതി കാണിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെ-റെയിലിനു വേണ്ടിയുള്ള സ്‌ഥലമേറ്റെടുപ്പ് ബലം പ്രയോഗിച്ച് നടത്താനുള്ള ശ്രമത്തിൽ നിന്ന് സർക്കാർ പിൻമാറണം. വിഷയത്തിൽ സർക്കാർ ചർച്ചക്ക് തയ്യാറാകാത്തത് പലതും ഒളിച്ച് വെക്കാനുള്ളത് കൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
അതേസമയം, സംസ്‌ഥാനത്തെ രാഷ്‌ട്രീയ കൊലപാതകങ്ങളിലും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. പോലീസിന് ഗുരുതരമായ ഇന്റലിജൻസ് വീഴ്‌ചയുണ്ടായെന്നും അദ്ദേഹം ആരോപിച്ചു. ” സംസ്‌ഥാനത്ത് കൊലപാതകങ്ങൾ കൂടുന്നത് സർക്കാരും ആഭ്യന്തര വകുപ്പും നോക്കി നിൽക്കുകയാണ്. പോലീസുകാരെ നിയന്ത്രിക്കുന്നത് സിപിഎം ആണ്. ഒരു കൊലപാതകം ഉണ്ടായിട്ടും അടുത്തത് തടയാൻ പോലീസിന് കഴിഞ്ഞില്ല. എല്ലാ കാര്യത്തിലും സിപിഎം അനാവശ്യമായ ഇടപെടൽ നടത്തുന്നു,”- വിഡി സതീശൻ പറഞ്ഞു.
ഹൈക്കോടതി എല്ലാ ദിവസവും പോലീസിനെ വിമർശിക്കുന്ന സ്‌ഥിതിയാണെന്നും അദ്ദേഹം വിമർശിച്ചു. മന്ത്രിമാരെല്ലാം മുഖ്യമന്ത്രിയുടെ പ്രവർത്തി പിന്തുടർന്ന് ജനങ്ങളോട് ഒന്നും പറയാൻ തയ്യാറാകുന്നില്ല. ഗുരുതരമായ വീഴ്‌ച വന്നിട്ടും ഒന്നും പറയാനില്ല എന്ന നിലപാടാണ് മന്ത്രി ആർ ബിന്ദുവിനെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.
Most Read: മതനിന്ദ നടത്തിയാൽ തൂക്കിലേറ്റണം; ആള്‍ക്കൂട്ട കൊലകളെ ന്യായീകരിച്ച് സിദ്ദു